തിരുവനന്തപുരം: ആരോഗ്യകരമായ പരിസ്ഥിതിയും ജീവിതാന്തരീക്ഷവും ഓരോ കുട്ടിയുടെയും അവകാശമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്ററും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച 'നാമ്പ്' കാലാവസ്ഥാ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളാകാൻ പുതുതലമുറയിലെ കുട്ടികൾക്കു കഴിയണമെന്നു മുഖ്യമന്ത്റി പിണറായി വിജയൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇതു മറികടക്കാൻ ശാസ്ത്രീയമായ പ്രകൃതി സംരക്ഷണ രീതികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാവസ്ഥയിൽ അപകടകരമായ വ്യതിയാനം സംഭവിക്കുന്നത് മനുഷ്യ ജീവിതത്തിനു ഹിതകരമല്ലെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. പ്രകൃതി സംരക്ഷണം ലോകത്തെല്ലായിടത്തും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതാണെന്നും അതിനായി മികച്ച ആശയങ്ങളുടെ ആഗോളതല കൈമാറ്റം ഉണ്ടാവണമെന്നും യുണിസെഫ് ഇന്ത്യ സോഷ്യൽ പോളിസി ചീഫ് ഹ്യുൻ ഹീ ബാൻ പറഞ്ഞു. സ്പീക്കർ എം.ബി. രാജേഷ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ് കവിത ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു. എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് വിദ്യാർത്ഥികളും യുവാക്കളും അസംബ്ലിയിൽ പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |