തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ വിവാദ നിയമന നീക്കത്തിൽ
സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . യോഗ്യതയില്ലാത്തവരെ നിയമിച്ചാൽ കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർത്ഥികൾ പഠിക്കാനെത്തുമോയെന്ന് ആദ്ദേഹം ചോദിച്ചു സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം മുമ്പെങ്ങുമില്ലാത്ത വിധം തകർച്ചയിലാണെന്നും അരവിന്ദോയുടെ 150ാം ജന്മവാർഷികാഘോഷവും ആസാദി കാ അമൃത് മഹോത്സവവും ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്ത ഗവർണർ പറഞ്ഞു..
പൊതുവിദ്യാഭ്യാസത്തിൽ കേരളം ഏറെ മുന്നിലാണെങ്കിലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലാണ്. സർവകലാശാലകളിൽ ബന്ധു നിയമനങ്ങൾ വ്യാപകമായി നടക്കുന്നു. ചിലരുടെ ഭാര്യ, സഹോദരങ്ങൾ അടക്കമുള്ളവർ സർവകലാശാലകളിൽ നിയമനം നേടുന്ന സ്ഥിതിയാണ്. മികച്ചവർ വിട്ടുനിന്നാൽ വിവരമില്ലാത്തവർ അധികാരം നേടും.ഉന്നത വിദ്യാഭ്യാസം മികച്ചതല്ലാത്തതു കൊണ്ടാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിന് മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പോകുന്നത്. യുക്രെയിനിലേക്ക് മലയാളി വിദ്യാർത്ഥികൾ പോകുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇവിടെ കോഴ്‌സുകൾ വളരെ വൈകിയാണ് തീരുന്നത്. യുവാക്കൾ കേരളത്തിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഡൽഹിയിലെ മലയാളി വിദ്യാർത്ഥികളിൽ നിന്ന് തനിക്ക് മനസിലാക്കാനായതെന്നും ഗവർണർ പറഞ്ഞു.
അരവിന്ദോ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കെ.രാമൻപിള്ള അദ്ധ്യക്ഷനായി. മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, റിട്ട.ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, സൊസൈറ്റി സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.
■ബിൽ നിയമമാകാൻ മറ്റ് ചില ഘട്ടങ്ങൾ കൂടിയുണ്ട്: ഗവർണർ
തിരുവനന്തപുരം: നിയമസഭയ്ക്ക് ബില്ലുകൾ പാസാക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും, എന്നാൽ ബിൽ നിയമമാകണമെങ്കിൽ മറ്റ് ചില ഘട്ടങ്ങൾ കൂടി
കടക്കേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ബില്ലിന്റെ നിയമപരമായ സാധുത പരിശോധിക്കാൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ബില്ലുകൾ തന്റെ മുന്നിലെത്തുമ്പോൾ ഉചിതമായ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |