#17 തടവുകാരെ വിട്ടയച്ചു
തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മടങ്ങിയെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, നേരത്തേ നിയമസഭ പാസാക്കി അയച്ച രണ്ടു ബില്ലുകളിൽ ഒപ്പിട്ടു. വ്യവസായ ഏകജാലക ക്ലിയറൻസ്ബിൽ, പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് ബിൽ എന്നിവയിലാണ് ഒപ്പിട്ടത്.
നിയമസഭ പാസാക്കി അയച്ച 11 ബില്ലുകളിൽ വിവാദമില്ലാത്ത അഞ്ചെണ്ണം ഒപ്പിട്ട ശേഷമാണ് അദ്ദേഹം ഡൽഹിയിലേക്ക് പോയത്. ഇനി നാലു ബില്ലുകളിൽ ഒപ്പിടാനുണ്ട്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് റദ്ദാക്കൽ ബിൽ, മലപ്പുറം ജില്ലാ ബാങ്കിനെ കേരളാ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ബിൽ, ലോകായുക്ത ഭേദഗതി ബിൽ, വൈസ്ചാൻസലർ നിയമന ഭേദഗതി ബിൽ എന്നിവ ഒപ്പിടാതെ മാറ്റിവച്ചു.
കാസർകോട് ചീമേനി തുറന്ന ജയിലിലെ 16തടവുകാരെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ ശുപാർശയും ഗവർണർ അംഗീകരിച്ചു. 14വർഷം തടവുശിക്ഷ പൂർത്തിയാക്കിയവരെയാണ് ജയിൽ ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം വിട്ടയച്ചത്. അസുഖ ബാധിതനായി കാൽ മുറിച്ചുമാറ്റേണ്ടി വന്ന ജീവപര്യന്തം തടവുകാരൻ ശ്രീധരനെ (70) മോചിപ്പിക്കാനും അനുമതി നൽകി.
കൃഷി മന്ത്രിയെ
വിളിപ്പിച്ചു
കാർഷിക സർവകലാശാല വി.സിയുടെ ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് കൃഷി മന്ത്രി പി.പ്രസാദിനെ ഗവർണർ ഇന്ന് രാജ്ഭവനിലേക്ക് വിളിപ്പിച്ചു. കാർഷിക യൂണി. വി.സിയുടെ കാലാവധി ഏഴിന് തീരും. പ്രോ ചാൻസലറായ മന്ത്രിയുമായി കൂടിയാലോചിച്ചാവണം വി.സി യുടെ ചുമതല ചാൻസലർ കൈമാറേണ്ടതെന്നാണ് ചട്ടം. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോകിനാവും വി.സിയുടെ ചുമതല നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |