തിരുവനന്തപുരം: കേരള സർവകലാശാലയിൽ പുതിയ വൈസ് ചാൻസലർ
തിരഞ്ഞെടുപ്പിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറായ ഗവർണറുടെ നിർദ്ദേശ
പ്രകാരം പ്രതിനിധിയെ തീരുമാനിക്കുന്നതിന് സെനറ്റ് യോഗം ഒക്ടോബർ നാലിന് വീണ്ടും
ചേരും.
ഗവർണറുടെ നിർദ്ദേശ പ്രകാരം,ചൊവ്വാഴ്ച സെനറ്റ് യോഗം ചേർന്നെങ്കിലും,മന:പൂർവം ക്വാറം തികയ്ക്കാതെ പിരിഞ്ഞ് ഗവർണറെ കബളിപ്പിച്ചിരുന്നു. ഇതിന് തിരിച്ചടിയായി,
ഗവർണർ സെനറ്റിനെ പിരിച്ചുവിടുന്നതും വൈസ്ചാൻസലറെ സസ്പെൻഡ് ചെയ്യുന്നതുമടക്കമുള്ള നടപടികൾക്ക് ഒരുങ്ങുമെന്ന് കണ്ടതോടെയാണ് സർക്കാരിന്റെ
മനംമാറ്റം. ചൊവ്വാഴ്ച ഓഫീസിലെത്തിയ പ്രോ വൈസ്ചാൻസലർ ഡോ.പി.പി.അജയകുമാറും, ഇടത് സെനറ്റംഗങ്ങളും സെനറ്റ് യോഗ ഹാളിലെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച ഫയലുകളെല്ലാം വിളിപ്പിച്ച ഗവർണർ, നിയമവശങ്ങളടക്കം പരിശോധിച്ച് സാദ്ധ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ഇത് മണത്തറിഞ്ഞ്, അടുത്ത നാലിന് സെനറ്റ് ചേരുമെന്ന് പി.വി.സിയുടെ ചിത്രപ്രദർശനം ഉദ്ഘാടനത്തിനെത്തിയ മന്ത്രി ബിന്ദു അറിയിക്കുകയായിരുന്നു.
ഗവർണർ നാമനിർദ്ദേശം ചെയ്ത 11സെനറ്റംഗങ്ങളും ചൊവ്വാഴ്ചത്തെ യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇവർക്കെതിരായ നടപടിക്കാണ് ഗവർണർ നീക്കം തുടങ്ങിയത്. വിട്ടുനിന്ന 11പേരിൽ കൊല്ലത്തെ അഭിഭാഷകനായ മുരളീധരൻ, സ്പോർട്സ് കൗൺസിൽ പ്രതിനിധി ബാലചന്ദ്രൻ എന്നിവർ സിൻഡിക്കേറ്റംഗങ്ങളുമാണ്. സെനറ്റിൽ നിന്ന് നീക്കിയാൽ ഇരുവർക്കും സിൻഡിക്കേറ്റംഗത്വം നഷ്ടമാവും. നിലവിലെ വി.സി ഡോ.വി.പി.മഹാദേവൻപിള്ള 24ന് വിരമിക്കുമ്പോൾ ,പി.വി.സി ഡോ.പി.പി.അജയകുമാറും കോ-ടെർമിനസ് വ്യവസ്ഥയിൽ പുറത്താവും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് പ്രൊഫസറായ അജയകുമാറിന് വി.സിയുടെ ചുമതല നൽകാനാണ് സർക്കാരിന് താത്പര്യം. സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇതിന് തിരിച്ചടിയാവും. സെനറ്റ് സസ്പെൻഡ് ചെയ്ത് സമിതിക്ക് ചുമതല നൽകിയാൽ ദീർഘകാലത്തേക്ക് വാഴ്സിറ്റിയുടെ ഭരണം ചാൻസലറുടെ കൈയിലാവും. ചാൻസലർക്കെതിരെ കേസിനു പോയാലും, മൂന്നു വട്ടം സെനറ്റ് ചേർന്നിട്ടും പ്രതിനിധിയെ നിശ്ചയിക്കാത്തത് തിരിച്ചടിയാവും.
സെനറ്റ് വിളിക്കേണ്ടത് വി.സി
അടുത്ത സെനറ്റ് യോഗ തീയതി മന്ത്രി പ്രഖ്യാപിച്ചത് വിവാദമായി. ഗവർണർക്ക് പരാതിയും കിട്ടി. സെനറ്റ് വിളിക്കാൻ വൈസ്ചാൻസലർക്കേ അധികാരമുള്ളൂ. നാലിലൊന്ന് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഒരു മാസത്തിനകം സെനറ്റ് വിളിക്കാം. ഏഴു ദിവസത്തെ നോട്ടീസ് നൽകി വി.സിക്ക് സ്വമേധയാ എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാം. എന്നാൽ പ്രോ-ചാൻസലറായ വകുപ്പ് മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ നിയമപരമായി അധികാരമില്ല. പ്രോ-ചാൻസലർ ഒരു ഫയലും കാണേണ്ടതില്ല.
സർക്കാർ നിലപാട്
മാറ്റത്തിന് പിന്നിൽ
1)ഗവർണറെ അനുനയിപ്പിച്ച് വി.സിയുടെ ചുമതല വേണ്ടപ്പെട്ടവരിലെത്തിക്കുക.
2)സ്വന്തം നിലയിൽ ഗവർണർ വി.സി നിയമനം നടത്തുന്നത് വൈകിപ്പിക്കുക.
3)സെനറ്റിന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്ന പഴി ഒഴിവാക്കുക
4)അടുത്ത വി.സിയായി സർക്കാരിന് താത്പര്യമുള്ളയാളെ പരിഗണിക്കാൻ വഴിയൊരുക്കുക
5)നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിനൊരുങ്ങിയ ഗവർണറെ അനുനയിപ്പിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |