SignIn
Kerala Kaumudi Online
Thursday, 25 April 2024 8.11 PM IST

പ്രൊഫസർമാരുടെ പട്ടിക നൽകാതെ ഗവർണറുമായി ഏറ്റുമുട്ടലിന് സർക്കാർ

governor-vs-cm

തിരുവനന്തപുരം: സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡോ.എം.എസ്. രാജശ്രീക്ക് പകരം സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല കൈമാറാൻ, ഗവർണർ ആവശ്യപ്പെട്ട ബാർട്ടൺഹിൽ, സി.ഇ.ടി എൻജിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക കൈമാറാതെ സർക്കാർ.

പത്ത് വർഷത്തെ അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരുടെ പട്ടിക തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ വിഘ്‌നേശ്വരി ഇന്നലെ രാജ്ഭവനെ അറിയിച്ചു. വി.സി ഇല്ലാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റുകളടക്കം നൽകാനാവുന്നില്ല. സർക്കാർ നിസഹകരണം തുടർന്നാൽ കേരളത്തിനു പുറത്തെ ഏതെങ്കിലും വി.സിക്കോ പാലക്കാട് ഐ.ഐ.ടി ഡയറക്ടർക്കോ ചുമതല നൽകിയേക്കും. സാങ്കേതിക സർവകലാശാല നിയമപ്രകാരം എൻജിനിയറിംഗ്, ശാസ്ത്ര രംഗത്തെ വിദഗ്ദ്ധരെ മാത്രമേ വിസിയായി നിയമിക്കാനാവൂ.

വി.സിയുടെ ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്ക് നൽകണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളിയിരുന്നു. കാർഷികോത്പാദന കമ്മിഷണർ, കാർഷിക സർവകലാശാലാ വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി തുടങ്ങിയ ഭാരിച്ച ചുമതലകൾ ഇഷിതാ റോയിക്കുണ്ടെന്നാണ് കാരണം പറഞ്ഞത്.

പ്രൊഫസർമാരുടെ പട്ടിക തിങ്കളാഴ്ച തന്നെ കൈമാറണമെന്ന് ഗവർണർ കർശന നിർദ്ദേശം നൽകി. സി.ഇ.ടി, ബാർട്ടൺഹിൽ കോളേജുകളിലെ ഏതെങ്കിലുമൊരു പ്രൊഫസർക്ക് ചുമതല കൈമാറാനാണ് ഗവർണർ ഒരുങ്ങിയത്. എന്നാൽ രാജശ്രീയുടെ നിയമനം റദ്ദാക്കിയതിനെതിരായ പുന:പരിശോധനാ ഹർജി സുപ്രീംകോടതിയിൽ വരാനിരിക്കെ, വകുപ്പ് സെക്രട്ടറിക്ക് ചുമതല നൽകാനാണ് സർക്കാരിന് താത്പര്യം. രാജശ്രീക്ക് പകരം ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥിന് ചുമതല നൽകണമെന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയുടെ ശുപാർശയും ഗവർണർ നിരസിച്ചിരുന്നു. സജി ഗോപിനാഥിനും പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. എം.എസ്. രാജശ്രീക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ നവംബർ മൂന്നിനകം മറുപടി നൽകണം.

കാരണം കാണിക്കൽ നോട്ടീസ് നൽകിയ മറ്റ് വൈസ് ചാൻസലർമാർ മറുപടി നൽകിയിട്ടില്ല. അവർക്ക് ഹിയറിംഗിന് അവസരം നൽകി ഗവർണർ പുതിയ നോട്ടീസ് നൽകി. നേരിട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താൽപര്യമുള്ളവർ ഏഴിനകം അറിയിക്കണം. അവർക്ക് ഹിയറിംഗിന് സമയം നൽകും. ഹിയറിംഗിന് ശേഷമായിരിക്കും തുടർനടപടി. മറുപടി നൽകിയില്ലെങ്കിൽ ഒന്നും പറയാനില്ലെന്ന് കണക്കാക്കുമെന്നാണ് ഗവർണർ അറിയിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR VS CM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.