കാഞ്ഞങ്ങാട്: മഞ്ഞുകണങ്ങളും പെട്രോളിയംപോലെ മൂല്യമുള്ളതാകുന്ന കാലം വിദൂരമല്ല, കുറഞ്ഞപക്ഷം കാറുകളും ബൈക്കുകളും നിർമ്മിക്കുന്ന കമ്പനികൾക്കെങ്കിലും.
ചെറുതും വലുതുമായ അനവധി ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചുള്ള സങ്കീർണമായ വാഹനനിർമ്മാണത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ബദലായി മഞ്ഞുകണങ്ങളെ ഉപയോഗപ്പെടുത്താമെന്നാണ് കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കാസർകോട് ചെമ്മട്ടംവയൽ സ്വദേശിയുമായ ഡോ. പി. ഗോവിന്ദന്റെ കണ്ടെത്തൽ.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് മഞ്ഞുകണങ്ങളെ ചെറുതന്മാത്രകളായി വിഭജിച്ച് വകഭേദം വരുത്തി പെട്രോളിയം ഉത്പന്നങ്ങൾക്ക് പകരമായി ഉപയോഗിക്കാമെന്നാണ് പി.ഗോവിന്ദൻ സാക്ഷ്യപ്പെടുത്തുന്നത്. യന്ത്രഭാഗങ്ങൾ നിർമ്മിക്കുമ്പോഴുള്ള ടെക്‌നോളജിയുടെ ലാളിത്യവും അനായാസതയുമാണ് മറ്റൊരു ആകർഷണം.
.ചൈനയിൽ നിർമ്മിച്ച ഉപകരണം ഉപയോഗിച്ചാണ് വെള്ളത്തെ ചെറു മഞ്ഞുകണമാക്കിയെടുക്കുന്നത്. മുംബയിൽ നടത്തിയ ഗവേഷണത്തിലും അമേരിക്കയിലെ ഇലിനോയിയിലും മിഷിഗണിലും ജോർജിയയിലും നടന്ന ഉന്നത തുടർപഠനത്തിലും ഈ സംവിധാനം പരീക്ഷിച്ചതായി പ്രൊഫ.ഗോവിന്ദൻ പറഞ്ഞു.
ഇതടക്കം 14 കണ്ടുപിടിത്തങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാഗസിനുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോക്ടറേറ്റിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത പ്രകൃതിസൗഹൃദ സാങ്കേതികവിദ്യകൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
വാഹന നിർമ്മാണം
വാഹന ഘടകങ്ങൾ നിർമ്മിക്കുന്നത് ഉരുക്കും അലൂമിനിയവും അടങ്ങിയ ലോഹക്കൂട്ടുകൾ കൊണ്ടുമാത്രമല്ല. പെട്രോളിയം ഉത്പന്നങ്ങളായ പെട്രോൾ,ഡീസൽ,ധാതു എണ്ണകൾ, മണ്ണെണ്ണ തുടങ്ങിയവയുടെ മിശ്രിതം നിശ്ചിത അനുപാതത്തിൽ ചേർത്തുമാണ്. ഭാരം കുറഞ്ഞിരിക്കാനും ദൃഢത കൂടിയിരിക്കാനുമാണ് പെട്രോളിയം ചേർക്കുന്നത്. വളരെ ചെറിയ സുഷിരങ്ങളും ഛേദങ്ങളും പഴുതുകളും മില്ലീമീറ്റർ അകലത്തിൽപ്പോലും നിർമ്മിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.
നിർമ്മാണച്ചെലവ് കുറയും
മഞ്ഞുകണങ്ങളുടെ വകഭേദം ഉപയോഗിക്കുമ്പോൾ ചെലവ് കുത്തനേ കുറയും. ഉദാഹരണത്തിന് അഞ്ചുലക്ഷം രൂപയുടെ പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സ്ഥാനത്ത് മഞ്ഞുകണങ്ങൾ ഉപയോഗിച്ചാൽ ചെലവ് പതിനായിരം രൂപയാകും. വാഹന വിലയും കുറയും.
''ഇലക്ട്രിക് വാഹനങ്ങളിൽ ഈ സാങ്കേതികവിദ്യയ്ക്ക് അനന്തസാദ്ധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ പ്രായോഗികമാകാൻ കടമ്പകളും ഏറെയുണ്ട്
-ഡോ. പി. ഗോവിന്ദൻ
#യോഗ്യതകൾ
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക്കിന് റാങ്ക്, സ്വർണമെഡൽ. ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് എം. ടെക്കിന് സ്വർണമെഡൽ. മുംബയ് ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റ്. ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് വിശ്വവിഖ്യാതമായ മേരി ക്യൂറി ഫെലോഷിപ്പോടെ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി.
ബഹുമതികൾ
യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി അന്താരാഷ്ട്ര പുരസ്‌കാരം, ഡെന്മാർക്ക് ദേശീയപുരസ്‌കാരം,
യൂറോപ്പിലെ യൂറോടെക് പോസ്റ്റ് ഡോക്ടറൽ ഗ്ലോബൽ ലീഡർ അംഗീകാരം, എച്ച്.എ.എല്ലിന്റെ സ്മാർട്ട് ടെക്‌നോളജി ദേശീയ പുരസ്‌കാരം, കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ ഗിരി ബ്രദേഴ്സ് ദേശീയ പുരസ്‌കാരം,
കേരള സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |