തിരുവനന്തപുരം: ഓഫീസിലേക്കുള്ള വരവിനും പോക്കിനും സമയ കൃത്യത പാലിക്കാൻ പഞ്ചിംഗ് ഏർപ്പെടുത്തിയിട്ടും മുങ്ങുന്ന ജീവനക്കാരെ സീറ്രിൽ ഉറപ്പിച്ചിരുത്താൻ സെക്രട്ടേറിയറ്റിൽ 'അക്‌സസ് കൺട്രോൾ' സംവിധാനം ഏർപ്പെടുത്തുന്നു. മേയ് ആദ്യവാരത്തിൽ തുടങ്ങാനാണ് ശ്രമം. കൊച്ചി മെട്രോ സ്റ്റേഷനുകളിലുള്ളപോലെ കാർഡ് ഉരസിയാൽ മാത്രം തുറക്കുന്ന ഫ്ളാപ്പ് ബാരിയർ സംവിധാനമാണിത്.
അകത്തേയ്ക്കായാലും പുറത്തേയ്ക്കായാലും കാർഡ് സ്വൈപ്പ് ചെയ്താലെ ഇത് തുറക്കൂ. ആ സമയങ്ങളൊക്കെ രേഖപ്പെടുത്തും. അതിനാൽ ജീവനക്കാർ ഡ്യൂട്ടി സമയത്ത് എത്രത്തവണ പുറത്തിറങ്ങി എന്നത് കൃത്യമായി അറിയാനാവും. ഔദ്യോഗികാവശ്യത്തിനല്ലാതെ പുറത്തുപോകുന്നത് ഇതിലൂടെ കണ്ടെത്തി ആബ്സന്റ് മാർക്ക് ചെയ്യാനാവും. സ്‌പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ 'മുങ്ങൽ വിദഗ്ദ്ധർക്ക്' ശമ്പളവും നഷ്ടമാകും. ചെലവ് 1.95 കോടി. കൊച്ചി മെട്രോയുടെ സഹായത്തോടെ കെൽട്രോണാണ് നടപ്പാക്കുന്നത്.
നിലവിൽ രാവിലെയും വൈകിട്ടും പഞ്ചിംഗ് നിർബന്ധമാണ്. ഇടയ്ക്കുള്ള സമയത്ത് പുറത്തുപോയാൽ രേഖപ്പെടുത്താൻ സംവിധാനമില്ല. ജീവനക്കാർക്ക് നിലവിലെ തിരിച്ചറിയൽ കാർഡുതന്നെ പുതിയ സംവിധാനത്തിലും ഉപയോഗിക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ ഈ സംവിധാനമുണ്ട്.
അക്‌സസ് കൺട്രോൾ സംവിധാനം
നെറ്റ്‌വർക്ക് വഴി നിയന്ത്രിക്കാവുന്ന ഇലക്ട്രോണിക് സംവിധാനം. സോഫ്‌റ്റ്‌വെയറും തിരിച്ചറിയൽ കാർഡിലെ ബാർകോഡുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം. ഇതിനൊപ്പം രണ്ടുമുതൽ നാലുവരെ ഫ്ളാപ്പ് ബാരിയറുകളും ഉണ്ടാകും. തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ബാരിയറുകൾ ഒരുമിച്ച് തുറക്കുന്നതിന് മാസ്‌റ്റർ കൺട്രോൾ സംവിധാനം.
ഫ്ളാപ്പ് ബാരിയർ
ബ്ളോക്കിംഗ് ഗേറ്റ് എന്നും അറിയപ്പെടും. ഒരുവശത്തേക്ക് ചലിക്കുന്ന ചിറക് (വിംഗ്) പോലുള്ള ഭാഗമുണ്ടാകും. കാർഡ് സ്വൈപ്പ് ചെയ്യുമ്പോഴോ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോഴോ മാത്രമേ തുറക്കൂ.
സന്ദർശകർക്ക് 1000 കാർഡ്
സന്ദർശകർക്ക് വിസിറ്റർ എന്നെഴുതിയ കാർഡ് നൽകും. സ്വൈപ്പ് ചെയ്ത് അകത്ത് പ്രവേശിക്കാം. മടങ്ങുമ്പോൾ തിരിച്ചേൽപ്പിക്കണം. 1000 കാർഡുകൾ തയ്യാറാക്കും.
സ്ഥാപിക്കുന്നത്
ഇവിടങ്ങളിൽ
സെക്രട്ടേറിയറ്റിലെ നാല് കവാടങ്ങളിൽ
രണ്ട് അനക്‌സുകളിലെയും പ്രവേശന ബ്ളോക്കുകളിൽ
ഇന്റർകണക്ടിംഗ് പ്രവേശന ബ്ളോക്കുകളിൽ
ആകെ 35 ബ്ളോക്കുകളിൽ
''കഴിഞ്ഞ ആറു വർഷമായി സെക്രട്ടേറിയറ്റിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തുഗ്ലക്ക് പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഇതും. സെക്രട്ടേറിയറ്റ് ജീവനക്കാരെ ഗിനി പന്നികളെ പോലെ പരീക്ഷണ വസ്തുവായി തട്ടിക്കളിക്കുന്ന നിലപാട് സർക്കാർ പുന:പരിശോധിക്കണം.
- എം.എസ്. ജ്യോതിഷ്, പ്രസിഡന്റ്
സെക്രട്ടേറിയറ്റ് അസോസിയേഷൻ
''ഹാജർ ഉറപ്പാക്കുന്നതിനും ജോലി നിരീക്ഷിക്കുന്നതിനും അറ്റന്റൻസ് മാനേജ്മെന്റ് സംവിധാനവും ഇ-ഓഫീസും പര്യാപ്തമാണ്.
-കെ.എൻ അശോക്കുമാർ,ജനറൽ സെക്രട്ടറി
സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |