തിരുവനന്തപുരം: താലൂക്ക് സപ്ലൈ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ നൽകുന്ന പരാതികൾ നിരീക്ഷിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തും. ഉദ്യോഗസ്ഥന്റെ പേരും ഫോൺ നമ്പരും ജനങ്ങൾക്ക് ലഭ്യമാക്കും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ നമ്പരായ 1967നെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ മന്ത്രിക്ക് നേരിട്ടും പരാതി നൽകാം.
ആഗസ്റ്റ് മുതൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ ഫോൺ ഇൻ പരിപാടി നടത്തും. നേരിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻകടയുടെ പരിധിയിലുള്ള മറ്റൊരാളെ പ്രോക്‌സിയായി വയ്ക്കുന്നതിനുള്ള സംവിധാനം ലളിതമാക്കും. നെറ്റ്‌വർക്ക് സർവർ തകരാർ സംഭവിച്ചാലും അര മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് റേഷൻ നൽകാൻ സംവിധാനം ഒരുക്കും. റേഷൻ കടകളിൽ അരമണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടി വരില്ല.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കും. റേഷൻ കട, സപ്‌ളൈകോ ഔട്ട്‌ലെറ്റുകളില്ലാത്ത ആദിവാസി, തൊഴിലാളി സെറ്റിൽമെന്റുകളിൽ മൊബൈൽ റേഷൻകട/ മാവേലി സ്റ്റോർ വ്യാപകമാക്കും. ഇ പോസ് മെഷീൻ, വെയിംഗ് മെഷീൻ എന്നിവ സംയോജിപ്പിക്കുന്നത് ഈ വർഷം പൂർത്തിയാക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വീടുകളിൽ റേഷൻ എത്തിക്കും.
മാസ്‌ക്, സാനിറ്റൈസർ, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയവ വിലകൂട്ടി വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യു ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പരിശോധന.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉയർത്തും. മത്സ്യത്തൊഴിലാളികൾക്ക് 22 ഇനം ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന സൗജന്യ കിറ്റ് നൽകാൻ ഉത്തരവായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |