തിരുവനന്തപുരം: അടുത്ത വർഷം ഏപ്രിലോടെ എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഡിലെ വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും പിശകുകൾ തിരുത്തുന്നതിനും എല്ലാ വർഷവും നവംബർ 15 മുതൽ ഡിസംബർ 15 വരെ കാമ്പയിൻ നടത്തും.
മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്സിഡി സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷൻ കടകൾ വഴി മാത്രമേ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുകയുള്ളൂ.
മഴക്കെടുതിയിൽ റേഷൻ കരാർഡ് നഷ്ടപ്പെട്ടവർക്ക് കാർഡുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കുട്ടിക്കൽ, മണിമല എന്നിവിടങ്ങളിൽ കാർഡ് നഷ്ടമായവർക്കുള്ള പുതിയ കാർഡുകൾ ഇന്ന് വിതരണം ചെയ്യും.
എല്ലാ കാർഡ് അംഗങ്ങളുടെയും ആധാർ നമ്പർ റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് ജനുവരി ഒന്നാം തീയതിയോടെ പൂർത്തിയാക്കും. നിലവിൽ 95.9% റേഷൻ ഗുണഭോക്താക്കളുടെയും ആധാർകാർഡ് വിവരങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |