തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭ ഇന്നലെ അനുവദിച്ച 12,031കോടി രൂപയുടെ ഹരിത ഇടനാഴിയിൽ കേരളവും ഉൾപ്പെട്ടുവെങ്കിലും സംസ്ഥാനത്തിന് നാമമാത്രമായ തുകയാണ് അനുവദിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 1242.30 കോടി രൂപയുടെ മൂന്ന് പദ്ധതികളാണ് കേരളം സമർപ്പിച്ചത്. ഇതിന്റെ 33ശതമാനം തുക കേന്ദ്രം സഹായമായി അനുവദിക്കുമെന്നതാണ് ഹരിത ഉൗർജ്ജ ഇടനാഴി പദ്ധതിയുടെ വ്യവസ്ഥ. എന്നാൽ, കേരളം സമർപ്പിച്ച പദ്ധതിയിൽ പാരമ്പര്യേതര വൈദ്യുതി വിതരണത്തിന് ഉപയോഗിക്കുന്നത് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് 33 ശതമാനത്തിന് പകരം 11ശതമാനം അനുവദിച്ചാൽ മതിയെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്.
വയനാട് - കാസർകോട് ഹരിത ഉൗർജ്ജ ഇടനാഴിയുടെ ശേഷി 3500 മെഗാവാട്ടാണ്. എന്നാൽ, ഇതിലൂടെ പാരമ്പര്യേതര വൈദ്യുതി കൊണ്ടുപോകാൻ സാദ്ധ്യതയുള്ളത് 405 മെഗാവാട്ട് മാത്രം. അതായത് ശേഷിയുടെ 11ശതമാനം. ഇൗ വിചിത്രമായ വ്യവസ്ഥ നിശ്ചയിച്ചാണ് കേന്ദ്രസർക്കാർ സഹായം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. കേന്ദ്രമന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഉത്തരവ് കിട്ടിയാൽ മാത്രമേ ഇതിന്റെ നിജസ്ഥിതി അറിയാൻ കഴിയുകയുള്ളു. 33 ശതമാനവും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം കത്ത് നൽകിയിരുന്നു. ഉത്തരവ് ലഭിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
2030 ഒാടെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 40ശതമാനം പാരമ്പര്യേതര വൈദ്യുതിയിലൂടെ കണ്ടെത്തുകയാണ് ഹരിത ഉൗർജ്ജ ഇടനാഴിയുടെ ലക്ഷ്യം. ഇതിനായി പാരമ്പര്യേതര ഉൗർജ്ജ ഉത്പാദനവും ട്രാൻസ്മിഷനും 20 ജിഗാവാട്ട് നേടിയെടുക്കുകയാണ് ഹരിതഉൗർജ്ജ ഇടനാഴിയുടെ രണ്ടാം ഘട്ടപദ്ധതിയുടെ ലക്ഷ്യം. അഞ്ച് വർഷമാണിതിന്റെ കാലാവധി. കേരളത്തിന് പുറമെ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് രണ്ടാംഘട്ടപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കേരളം സമർപ്പിച്ച പദ്ധതികൾ
1.വയനാട് - കാസർകോട് ഹരിത ഉൗർജ്ജ ഇടനാഴി 400 കെ.വി പദ്ധതി: 813.40കോടി രൂപ
2.രാമക്കൽ മേട് കാറ്റാടി പാടത്തുനിന്ന് ഗ്രിഡിലേക്ക് 220 കെ.വി ലൈൻ 195.9 കോടി രൂപ
3.അട്ടപ്പാടി കാറ്റാടി പാടത്തുനിന്ന് ഗ്രിഡിലേക്ക് 220 കെ.വി ലൈൻ 233 കോടി രൂപ
ആകെ 1,242 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |