തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മുൻ ബ്യൂറോ ചീഫുമായ ജി.ശേഖരൻ നായർ (75) അന്തരിച്ചു. ഇന്നലെ രാവിലെ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വെള്ളിയാഴ്ച രാത്രിയോടെ വഷളാവുകയായിരുന്നു. സംസ്കാരം ഇന്നലെ രാത്രി ശാന്തികവാടത്തിൽ നടന്നു.
അമ്പതു വർഷത്തിലേറെ നീണ്ട മാദ്ധ്യമപ്രവർത്തനത്തിനിടെ കേരളം ചർച്ച ചെയ്ത വിവിധ അന്വേഷണാത്മക റിപ്പോർട്ടുകളും കുറിക്കുകൊള്ളുന്ന വിമർശനാത്മക ലേഖനങ്ങളും ശേഖരൻ നായർ എഴുതി. എൺപതുകളിൽ ഭരണരംഗത്തെ അഴിമതിക്കഥകൾ മാതൃഭൂമിയിലൂടെ പുറത്തുകൊണ്ടുവന്നു.
മികച്ച പത്രപ്രവർത്തകനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണ ലഭിച്ചു. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷവും യൂട്യൂബ് ചാനലുകളിൽ രാഷ്ട്രീയ അവലോകനം നടത്തിയിരുന്നു.
1969ൽ കേരള പ്രസ് സർവീസ് എന്ന മലയാള വാർത്താ ഏജൻസിയുടെ ലേഖകനായാണ് ശേഖരൻ നായർ പത്രപ്രവർത്തനം തുടങ്ങുന്നത്.ആകാശവാണിയിൽ കുറച്ചുനാൾ പ്രവർത്തിച്ചശേഷം 1980ൽ മാതൃഭൂമിയിൽ ചേർന്നു.
1993ൽ ശ്രീലങ്കൻ പ്രസിഡന്റ് പ്രേമദാസ കൊല്ലപ്പെട്ടപ്പോഴും 1995ൽ തമിഴ്‌പുലികളിൽ നിന്ന് ജാഫ്‌ന മോചിപ്പിച്ചപ്പോഴും അവിടെ പോയി റിപ്പോർട്ട് ചെയ്തിരുന്നു. 2008ൽ ബെൽഗ്രേഡിൽ നടന്ന ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ അസംബ്ലി, 1999ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടി എന്നിവയും റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി മാതൃഭൂമി തിരുവനന്തപുരം എഡിഷനിൽ പ്രതിവാര പംക്തി പത്മതീർത്ഥക്കരയിൽ ഒരു പതിറ്റാണ്ടോളം എഴുതി. ഈ ലേഖനങ്ങളുടെ സമാഹാരം മൂന്നു പുസ്തകങ്ങളായി പിന്നീട് പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പുഞ്ചക്കരിയിൽ കെ. ഗോവിന്ദപ്പിള്ളയുടെയും ബി.ഗൗരിക്കുട്ടിയുടെയും മകനാണ്. കരുമം 'ദീപ്തി'യിലായിരുന്നു താമസം. ഭാര്യ: ഡോ. രാധാമണി അമ്മ (റിട്ട. ബി.എഡ് ട്രെയിനർ, ബി.എൻ.വി.എച്ച്.എസ്. തിരുവല്ലം). മക്കൾ: ദീപ ശേഖർ (ഹിന്ദുസ്ഥാൻ ലാറ്റക്‌സ്) ദിലീപ് ശേഖർ (അസി. മാനേജർ, അദാനി ഗ്രൂപ്പ്). മരുമക്കൾ: ഡോ. എ.കെ.മനു, ചിന്നു ആർ. നായർ.( എച്ച്.എസ്.എസ്.ആർ.സി, തിരുവനന്തപുരം).
മൃതദേഹം പ്രസ് ക്ലബിലും കരുമത്തെ വീട്ടിലും പൊതുദർശനത്തിനു വച്ചപ്പോൾ രാഷ്ട്രീയ, സാംസ്കാരിക, മാദ്ധ്യമ രംഗത്തെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷ് പുഷ്പചക്രം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |