തിരുവനന്തപുരം: ചരക്ക് സേവന നികുതി സംവിധാനം (ജി.എസ്.ടി) നടപ്പാക്കിയതിലൂടെ സംസ്ഥാനത്തുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കുന്ന കേന്ദ്രനടപടി അടുത്തവർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ ജി.എസ്.ടി സംവിധാനം അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള തിരക്കിട്ട നടപടികൾക്ക് സർക്കാർ തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള ആദ്യയോഗം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കും. ജി.എസ്.ടി ജോയന്റ് കമ്മിഷണർമാർ, ഇന്റലിജൻസ് വിഭാഗം ജില്ലാതല ഓഫീസർമാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ജി.എസ്.ടി സംവിധാനം കുറ്റമറ്റതാക്കാൻ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്തർ സംസ്ഥാന ചരക്ക് കടത്ത് നിരീക്ഷിക്കാനും, പുറത്ത് നിന്ന് വാങ്ങി സംസ്ഥാനത്തെത്തിച്ച് വിൽക്കുന്നവരിൽ നിന്ന് നികുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിട്ടില്ല. പൂർണമായും ഡിജിറ്റലായുള്ള ജി.എസ്.ടി സംവിധാനത്തിന്റെ അടിസ്ഥാനസൗകര്യം ഒരുക്കാനാകാത്തതാണ് ഇതിന് കാരണം.
ജി.എസ്.ടിയുടെ പ്രവർത്തനത്തിനുള്ള സോഫ്ട് വെയർ ഇൻഫോസിസിനെക്കൊണ്ട് തയ്യാറാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചത്. സംസ്ഥാനങ്ങൾ തമ്മിലുള്ള നെറ്റ് വർക്കിംഗിന് ഒരേ ഐ.ടി സംവിധാനം നടപ്പാക്കുന്നതാണ് ഉചിതമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാൽ കേരളം കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.സിയെയാണ് ചുമതലപ്പെടുത്തിയത്. ഇതോടെ കുടിശിക പരിച്ചെടുക്കാനും ഐ.ജി.എസ്.ടി ഉൾപ്പെടെയുള്ള മറ്റ് വരുമാനങ്ങൾ തിട്ടപ്പെടുത്താനുമാകാതെ കുഴങ്ങുകയാണ് സംസ്ഥാനം. ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കാനാകുമെന്നും യോഗം തീരുമാനിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |