തിരുവനന്തപുരം: ആക്രിക്കച്ചവടത്തിന്റെ മറവിൽ 125 കോടിയുടെ വ്യാജ ജി.എസ്.ടി ബില്ലുകളുണ്ടാക്കി 13 കോടി രൂപ തട്ടിച്ച കേസിൽ പെരുമ്പാവൂരിലെ 12 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി രേഖകളും നാല് മൊബൈൽ ഫോണുകളും പിടികൂടി. മുഖ്യപ്രതികളായ പെരുമ്പാവൂർ കണ്ടത്താഴം പുലപ്പറമ്പിൽ അസർ അലി, റിൻഷാദ് എന്നിവരെ പിടികൂടാനായില്ല. നികുതിവകുപ്പും പൊലീസും ആംഡ് ബറ്റാലിയനും ചേർന്ന് ഇന്നലെ പുലർച്ചെ നാലിനാണ് പരിശോധന നടത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ജി.എസ്.ടി അധികൃതർ പറഞ്ഞു.
വൻകച്ചവടമുള്ള സ്ഥാപനങ്ങളിലെ നികുതിവരവ് കുറഞ്ഞതും ചില ജി.എസ്.ടി അക്കൗണ്ടുകളിൽ യുക്തിപരമല്ലാത്ത നികുതി റിട്ടേൺ കണ്ടെത്തുകയും ചെയ്‌തതിനെ തുടർന്നായിരുന്നു അന്വേഷണം. ക്രമക്കേട് വിശദീകരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും സ്ഥാപനങ്ങൾ സഹകരിച്ചിരുന്നില്ല. തുടർന്നായിരുന്നു റെയ്‌ഡ്. പെരുമ്പാവൂരിലെ പ്രത്യേക സാഹചര്യത്തെ തുടർന്ന് പൊലീസ് സഹായം തേടിയിയതെന്ന് കോട്ടയത്തെ നികുതി വകുപ്പ് ഒാഫീസർ അരവിന്ദ് പറഞ്ഞു.
ഇരുമ്പ് വ്യവസായത്തിന്റെ പേരിൽ വ്യാജ ജി.എസ്.ടി അക്കൗണ്ട്
ഇരുമ്പ്, സ്റ്റീൽ എന്നിവയ്‌ക്ക് 18 ശതമാനം നികുതി അടയ്‌ക്കാതെ, ഇരുമ്പ് വ്യവസായം നടത്തുന്നുണ്ടെന്ന വ്യാജ ജി.എസ്.ടി അക്കൗണ്ടും അതിനായി പ്രത്യേകം ഒാഫീസും സജ്ജമാക്കിയായിരുന്നു തട്ടിപ്പ്. ഇൻപുട്ട് ടാക്‌സില്ലാത്ത വ്യവസായത്തിന്റെ പേരിൽ വ്യാജരസീതും റിട്ടേണും തയ്യാറാക്കും. തുടർന്ന് അടയ്‌ക്കേണ്ട നികുതി ഇൻപുട്ട് ടാക്‌സായി കിട്ടേണ്ടതാണെന്ന് കാണിച്ച് വേറെ റിട്ടേണുണ്ടാക്കും. തട്ടിയെടുക്കുന്ന നികുതി തുക ആക്രിക്കച്ചവടക്കാരുമായി പങ്കിടും. പാവപ്പെട്ടവർക്ക് പ്രതിമാസം നിസാര തുക നൽകി പാൻകാർഡും ആധാറും വാങ്ങിയാണ് വ്യാജ ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |