തിരുവനന്തപുരം: മന:പൂർവ്വം നികുതിയടയ്ക്കാത്ത വ്യാപാരികളുണ്ടെന്നും സർക്കാരിന്റെ പ്രധാന വരുമാനം കച്ചവട നികുതിയെ ആശ്രയിച്ചാണെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ജി.എസ്.ടി ലക്കിബിൽ മൊബൈൽ ആപ്പിലെ ഓണം ബംമ്പർ സമ്മാനം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നിറുത്തി. വരുമാനമുണ്ടെങ്കിലേ വികസനം നടക്കൂ. രാജ്യത്തെ ചില്ലറ വിൽപ്പനയുടെ പത്തുശതമാനം കേരളത്തിലാണ്. എന്നാൽ അതനുസരിച്ച് നികുതിവരുമാനമില്ല. രാജ്യത്ത് എട്ടു ശതമാനം സാമ്പത്തിക വളർച്ചയുള്ളപ്പോൾ കേരളത്തിലത് പന്ത്രണ്ടാണ്. ഈ നേട്ടം വരുമാനത്തിലുമുണ്ടാകണം. അതുറപ്പാക്കാനാണ് ലക്കിബിൽ ആപ്പ് നടപ്പാക്കിയത്. കടകളിൽ ലക്കിബിൽ ആപ്പിന്റെ പരസ്യങ്ങൾ തൂക്കണം.
മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലക്കിബിൽ വിജയകൾക്കും അവർ സാധനങ്ങൾ വാങ്ങിയ കടയുടമകൾക്കും പുരസ്ക്കാരങ്ങൾ നൽകി. ലക്കിബിൽ ആപ്പിന്റെ പരിഷ്ക്കരിച്ച രൂപവും ധനമന്ത്രി ഉദ്ഘാടനം ചെയ്തു. കോളേജുകളിൽ ആപ്പ് പ്രചരിപ്പിക്കാൻ നടപടിയെടുക്കും. 25ലക്ഷം രൂപ സമ്മാനത്തുകയുള്ള ക്രിസ്മസ് ലക്കി ബംമ്പറും മന്ത്രി പുറത്തിറക്കി. 2023ഫെബ്രുവരി 10നാണ് നറുക്കെടുപ്പ്. ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |