തിരുവനന്തപുരം: ആരെയും കൊല്ലാം, ആരും ചോദിക്കാനില്ല. ചോരകൊണ്ട് നാടിന്റെ സമാധാനം താറുമാറാക്കുകയാണ് ക്രിമിനലുകൾ. കരുതൽ തടങ്കലിലാകേണ്ട പ്രതികൾ ഭൂരിഭാഗവും നാട്ടിൽ വിലസുന്നു. തലസ്ഥാനത്ത് കരമനയിൽ കല്ലുകൊണ്ടിടിച്ച് അഖിൽ (22) എന്ന സാധാരണക്കാരനായ യുവാവിനെ കൊലപ്പെടുത്തിയത് ഒടുവിലത്തെ പൈശാചികത.
അതത് സ്റ്റേഷൻ പരിധിയിലുള്ള ക്രിമിനലുകളെ നിരീക്ഷിക്കുന്നതിലെ വീഴ്ചയും കാപ്പനിയമം ഉപയോഗിച്ച് കൊടുംക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ ഒത്തുകളിയും പതിവായതോടെയാണ് സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം വീണ്ടും അനിയന്ത്രിതമായത്. കൊലക്കേസ് പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ എന്തും ചെയ്യുന്ന സ്ഥിതി.
രണ്ടാഴ്ചക്കിടെ നടന്നത്
1.ആലുവ ചൊവ്വരയിൽ ബസ് സ്റ്റാൻഡിലിരുന്ന മുൻപഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ചു
2.തൃശൂർ ചേർപ്പിൽ അച്ഛനും മകനുമായുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ അടിച്ചുകൊന്നു
3.പെരിന്തൽമണ്ണയിൽ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികൾ കൊലപ്പെടുത്തി
4.എറണാകുളം തമ്മനത്ത് നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊന്നു
5.മൂവാറ്റുപുഴയിൽ മകൻ അമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി
ഗുണ്ടാവിളയാട്ടങ്ങളും ദാരുണമായ അക്രമങ്ങളും ഇങ്ങനെ നീളുകയാണ്.
മകനേ നിനക്കായി...
കരമനയിൽ ദാരുണമായി കൊല്ലപ്പെട്ട മകനുവേണ്ടി നിലവിളിക്കുന്ന അച്ഛൻ കുമാർ മനുഷ്യമനഃസാക്ഷിയുടെ ഉള്ളുലയ്ക്കുകയാണ്. കരമനയിൽ 2019ൽ സമാനമായ കൊലപാതകം നടത്തിയ ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് വെറും കാഴ്ചക്കാർ. ഗുണ്ടകൾക്കും ലഹരിമാഫിയാ സംഘങ്ങൾക്കും മുന്നിൽ പൊലീസ് വഴങ്ങുന്നുവെന്ന ആക്ഷേപം ശക്തമാണ്.
പെരുകുന്നു, കുട്ടി ഗുണ്ടകൾ
പ്രായപൂർത്തിയാകുന്നതിനുമുമ്പേ ഗുണ്ടാസംഘങ്ങളിൽ അകപ്പെടുന്നവർ പെരുകുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ 25വയസിനു താഴെയുള്ളവരാണ് പ്രതികളിൽ ഏറെയും. കുടുംബാന്തരീക്ഷവും രാഷ്ട്രീയ പിന്തുണയും രാസലഹരിയുമാണ് വഴിപിഴപ്പിക്കുന്നത്.
ഗുണ്ടകളെ പാലൂട്ടുന്നു, കാപ്പ നോക്കുകുത്തി
അഞ്ചുവർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്താനാവുക. ഏഴുവർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും. ഇത്തരത്തിലുള്ളവർ ധാരാളമാണ്. എന്നാൽ, കരുതൽ തടങ്കലിന് ഉത്തരവിടേണ്ട കളക്ടർക്കുള്ള അപേക്ഷയിൽ തെറ്റുവരുത്തി ഗുണ്ടകളെ രക്ഷിക്കും. അതിനു ഒത്താശചെയ്യാനുള്ള സംവിധാനം പൊലീസിൽ ശക്തമാണ്.
ഗുണ്ടകളുടെയും സ്ഥിരംകുറ്റവാളികളുടെയും 7വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല.
വി.ഐ.പി ഡ്യൂട്ടിയും എസ്കോർട്ടും തലപോകുന്ന കേസായതിനാൽ ക്രിമിനലുകളെ സംബന്ധിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയമില്ലെന്നാണ് പൊലീസുകാർ പൊതുവേ പറയുന്നത്.
കാപ്പ ഉപയോഗിക്കുന്നതിനും ക്രിമിനലുകളെ അമർച്ചചെയ്യുന്നതിനും പൊലീസ് പിന്നിലാണ്. മനുഷ്യാവകാശത്തിന്റെ പേരിലുള്ള പ്രശ്നങ്ങളും സേനയിലെ അംഗബലത്തിന്റെ കുറവും യാഥാർത്ഥ്യമാണ്. പക്ഷേ, ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ പിന്നോട്ടു പോകുന്നത് ഉചിതമല്ല. ലഹരികേസുകൾ പിടികൂടുമ്പോൾ ഉൾപ്പെടെ അതിന്റെ ഉറവിടത്തിലേക്ക് അന്വേഷണം നീളണം. അതൊന്നും ഇപ്പോൾ നടക്കുന്നില്ല.
- കെമാൽ പാഷ
റിട്ട. ഹൈക്കോടതി ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |