തിരുവനന്തപുരം : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 94-ാമത് സമാധി ദിനം നാടെങ്ങും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു.
ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധിയായ ശിവഗിരിയിലും ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും നടന്ന ചടങ്ങുകൾക്ക് പുറമേ,എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും സമാധിദിനം ആചരിച്ചു.
ശിവഗിരിയിൽ രാവിലെ മുതൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ പ്രാർത്ഥന, പുഷ്പാർച്ചന, വിശേഷാൽ പൂജ, ജപം, ധ്യാനം, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. ശാരദാമഠത്തിലെയും മഹാസമാധിയിലെയും പ്രഭാതപൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുദേവ ജയന്തി ദിനം മുതൽ വൈദിക മഠത്തിൽ നടന്നുവന്ന ജപയജ്ഞം മഹാസമാധി പൂജയോടെ സമാപിച്ചു.പർണ്ണശാലയിൽ ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയ കലശപൂജയ്ക്കു ശേഷം ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പൂർണകുംഭവുമായി സന്യാസിവര്യൻമാരുടെ അകമ്പടിയോടെ മഹാസമാധിയിലേക്ക് നീങ്ങി. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു മഹാസമാധിയിലെ ചടങ്ങുകൾ. ഗുരുദേവ സ്തുതികൾ അലയടിക്കവേ,സമാധി സമയമായ 3.30ന് കലശാഭിഷേകം നടത്തി. തുടർന്ന് പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ ,സ്വാമി ഋതംഭരാനന്ദ,സ്വാമി ശാരദാനന്ദ തുടങ്ങിയവരും ബ്രഹ്മചാരികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |