ഗുരുവായൂർ: ഏകാദശി വ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തി. കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന ഏകാദശി വിളക്കാഘോഷങ്ങൾക്ക് ഇന്നലെ ഗുരുവായൂർ ദേവസ്വം വക വിളക്കോടെ സമാപനമായി. ഉദയാസ്തമന പൂജയോടെയായിരുന്നു വിളക്കാഘോഷം.
ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ശശി മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം അകമ്പടിയായി. കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. കൊമ്പന്മാരായ ശ്രീധരനും, വിഷ്ണുവും പറ്റാനകളായി. കാഴ്ചശീവേലിക്ക് ശേഷം പരയ്ക്കാട് തങ്കപ്പ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടായി.
രാവിലെ മുതൽ ക്ഷേത്ര ദർശനത്തിന് വലിയ തിരക്കായിരുന്നു. പ്രസാദ ഊട്ടിനും വലിയ ഭക്തജന പങ്കാളിത്തമായിരുന്നു.
രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രമായിരുന്നു ദർശനം. വി.ഐ.പികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്ക്ക് 2 ന് ശേഷമാണ് ദർശനം അനുവദിച്ചത്. ഇത് സാധാരണ ഭക്തർക്ക് ഉപകാരമായി. ഏകാദശി വ്രതം എടുക്കുന്നവർക്കായി അന്നലക്ഷ്മി ഹാളിലും തെക്കേ നടയിലെ പ്രത്യേക പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒമ്പതിന് ആരംഭിച്ചു. ഗോതമ്പ് ചോറ്, രസകാളൻ, പുഴുക്ക് , ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |