SignIn
Kerala Kaumudi Online
Friday, 19 April 2024 6.05 PM IST

വർഗ്ഗീയതയും അനാചാരങ്ങളും തിരിച്ചു വരുമ്പോൾ ഗുരുവിന്റെ മാനവിക ദർശനം ശിവഗിരി മഠം ലോകത്താകെ പ്രചരിപ്പിക്കണം: മുഖ്യമന്ത്രി

cm

പയ്യന്നൂർ:ശ്രീനാരായണഗുരുവും ശിഷ്യൻ ആനന്ദതീർത്ഥ സ്വാമികളും ഉയർത്തിപ്പിടിച്ച മഹത്തായ മാനവിക ദർശനം ലോകമെമ്പാടും എത്തിക്കുവാനുള്ള ബാദ്ധ്യത ശിവഗിരി മഠത്തിനാണുള്ളതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ അത് ഏറ്റെടുക്കണമെന്ന് താൻ വിനയപൂർവം അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിന്റെ നവതി ആഘോഷങ്ങളുടെ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഉച്ചനീചത്വങ്ങൾക്കെതിരെ ജീവിതാവസാനം വരെ പ്രവർത്തിച്ച ആനന്ദ തീർത്ഥനെ ആക്രമിച്ച ശക്തികൾ തിരിച്ചുവരുന്ന കാലമാണിത്. അതിനെതിരെ പടച്ചട്ടയണിയുകയാണ് സ്വാമിക്കുള്ള ഏറ്റവും വലിയ ആദരവെന്നും അല്ലാതെ പൂജയും പുഷ്പാർച്ചനയും മാത്രമല്ല വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാതീതമായ ഗുരുവിന്റെ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ ശിവഗിരി മഠം മുൻകൈയെടുക്കണം. ജാതി വർഗ്ഗീയത മനുഷ്യമനസിൽ കുടിയിരുത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ കൂടിവരികയും അതിന് പിൻബലമായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളുo വർദ്ധിക്കുകയുമാണെന്ന് അടുത്തകാലത്തെ പല സംഭവ വികാസങ്ങളിൽ നിന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുവിന്റെയും സ്വാമി ആനന്ദ തീർത്ഥന്റെയും ഗാന്ധിജിയുടെയും സന്ദേശങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തി വർദ്ധിക്കുന്നത്.

പഴയകാല കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് അറിയില്ല. അവരെ കുറ്റം പറയാനാവില്ല. മത്സരത്തിന്റെ കാലമാണിത്. അവരെ ഇന്നലെയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ബാദ്ധ്യത പഴയതലമുറ ഏറ്റെടുക്കണം. വർത്തമാനകാലം രൂപപ്പെട്ടത് എങ്ങിനെയെന്നറിഞ്ഞാലേ നഷ്ടപ്പെടുന്ന മൂല്യങ്ങൾ തിരിച്ചുപിടിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാമി ആനന്ദ തീർത്ഥന്റെ പ്രതിമ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും മഹാത്മാ ഗാന്ധിയുടെ പ്രതിമ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും അനാവരണം ചെയ്തു. ഗാന്ധിജിയുടെ ചിതാഭസ്മ മണ്ഡപത്തിന്റെ സമർപ്പണം എം.കെ. രാഘവൻ എം.പി. നിർവ്വഹിച്ചു.

ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. റെയിൽവേ ഉപദേശക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. പി.വി. രാജഗോപാൽ, ഡോ. പുനലൂർ സോമരാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.