തിരുവനന്തപുരം: ഗുരുവിനെയും ഗുരുസന്ദേശങ്ങളെയും മറന്നുകൊണ്ട് മുന്നോട്ടു പോകാനാവില്ലെന്ന് ഇടതു മുന്നണി സർക്കാരിനു നന്നായറിയാമെന്നും ഈ തിരിച്ചറിവ് സർക്കാരിന്റെ നടപടികളിൽ കാണാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
167-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ചെമ്പഴന്തി ഗുരുകുലത്തിൽ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയതിന്റെ മൂല്യം ഉൾകൊണ്ട് ഈ സർക്കാർ ശ്രീകോവിലിലേക്കു പൂജയ്ക്കായി ജാതിഭേദം നോക്കാതെ മനുഷ്യരെ കയറ്റി. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമ്പോൾ അത് ശ്രീനാരായണ ഗുരുവിന്റെ പേരിലാക്കാൻ രണ്ടുതവണ ആലോചിക്കേണ്ടിവന്നില്ല.
ആദ്ധ്യാത്മിക രംഗത്ത് പ്രവർത്തിച്ച ഗുരുക്കന്മാർ നമുക്ക് ധാരാളമുണ്ട്. എന്നാൽ, ആ പ്രവർത്തനത്തെ ജന്മനാടിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്.
മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത സാമൂഹ്യാവസ്ഥയിലാണ് മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശങ്ങളുമായി ഗുരു ഇടപെട്ടത്. 'സംഘടന കൊണ്ട് ശക്തരാവുക' എന്ന സന്ദേശം ഈഴവ സമുദായത്തിൽ മാത്രമല്ല, കേരളത്തിലാകെ മാറ്റത്തിന്റെ കാറ്റു പകർന്നു. ശ്രീനാരായണ ചിന്ത ഈഴവ സമുദായത്തിലുളവാക്കിയ പുതിയ ബോധത്തിന്റെ ഉണർവ് ഇതര സമുദായങ്ങളിലേക്കും പടർന്നു. നമ്പൂതിരി സമുദായത്തിലെ ആചാര ജീർണതകൾ അവസാനിപ്പിക്കാൻ യോഗക്ഷേമസഭയുണ്ടായി. നായർ സമുദായത്തിൽ എൻ.എസ്.എസ് ഉണ്ടായി. ഇതിന്റെയൊക്കെ പിന്നിൽ ശ്രീനാരായണഗുരുവിന്റെ ചിന്തകളിൽ നിന്നുള്ള പ്രചോദനമാണ്. എല്ലാ മതക്കാർക്കും ഒരുപോലെ അംഗീകരിക്കാൻ കഴിയുന്ന ഉള്ളടക്കമാണ് ദൈവദശകത്തിലുള്ളത്. കേരളത്തിലെ സമൂഹ പ്രാർത്ഥനയായി അതു മാറി.അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, ജാതീയമായ ഉച്ചനീചത്വങ്ങൾ എന്നിവയിൽ നിന്നു മുക്തമായ കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് ഗുരുസ്മൃതിയും ചതയദിനാഘോഷവും ഊർജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മന്ത്രിമാരായ ജി.ആർ.അനിൽ, ചിഞ്ചുറാണി, സ്വാമി ശുഭാംഗനാന്ദ, എം.എൽ.എമാരായ വി.ജോയി, വി.കെ.പ്രശാന്ത്, മുൻദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്, കൗൺസിലർ ചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |