കളമശേരി: ഇടപ്പള്ളി കൂനംതൈയിൽ മൂന്നു നില വീട് സമീപത്തെ മറ്റു മൂന്നു വീടുകൾക്ക് മുകളിലേക്ക് ചെരിഞ്ഞു. ആളപായമില്ല. നാല് വീടുകളും താമസയോഗ്യമല്ലാതായി. കൂനംതൈ ബീരാക്കുട്ടിറോഡിലുള്ള ലക്ഷംവീട് കോളനിയിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് ഇന്നലെ രാവിലെ ആറരയോടെ ചെരിഞ്ഞത്. ശബ്ദംകേട്ട അയൽവാസികൾ ഹംസയുടെ ഭാര്യ ഹയറുന്നിസയെയും മകൾ ശബ്നയെയും മൂന്നാം നിലയിൽ നിന്ന് രക്ഷപ്പെടുത്തി. എറണാകുളത്ത് തട്ടുകട നടത്തുന്ന ഹംസ സ്ഥലത്തുണ്ടായിരുന്നില്ല. താഴത്തെ നിലകളിലെ വാടകക്കാർ ഒരാഴ്ച മുമ്പാണ് ഒഴിഞ്ഞുപോയത്.
രണ്ടു സെന്റ് ഭൂമിയിൽ ചെങ്കല്ലിൽ തീർത്ത വീടാണിത്. മഴയിൽ ചെങ്കല്ല് കുതിർന്ന് താഴത്തെ നില പൂർണമായും താഴ്ന്നു. ഏതു സമയവും തകർന്നു വീഴാവുന്ന വീട് ഇരുമ്പുപൈപ്പുകളിൽ താങ്ങി നിറുത്തിയിരിക്കുകയാണ്. പൊളിച്ചുമാറ്റാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മനാത്തുപറമ്പിൽ ബാബു, ബാബുവിന്റെ സഹോദരി ഓമന, കുടംപിള്ളിയിൽ മനാഫ് എന്നിവരുടെ വീടുകൾക്കാണ് ബലക്ഷയം. കോളനിയിൽ 60 വീടുകളുണ്ട്. പല ഘട്ടങ്ങളിലായി പണിത വീടുകളാണ് പലതും. തഹസിൽദാർ, നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |