പെരിന്തൽമണ്ണ: തെങ്ങോലകളിലാണ് മങ്കട ഗവ. ഹൈസ്കൂൾ പത്താംക്ളാസ് വിദ്യാർത്ഥി മുഹമ്മദ് തൻസീലിന്റെ(15) ചിത്രവിസ്മയം. തെങ്ങോലയിൽ തൻസീൽ തീർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരളത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തമായി എന്തുചെയ്യാം എന്ന ചിന്തയാണ് ലീഫ് ആർട്ടിലേക്ക് മങ്കട മേലോട്ടുകാവ് സ്വദേശി മുഹമ്മദ് തൻസീലിനെ നയിച്ചത്. ആലിലയും പ്ളാവിലയുമായിരുന്നു ആദ്യത്തെ മാദ്ധ്യമങ്ങൾ. ചരിത്രനായകൻമാരുടെയും ഫുട്ബാൾ താരങ്ങളുടെയും ചിത്രങ്ങൾ ഇലകളുടെ പച്ചപ്പിൽ വിരിഞ്ഞു. ഒരാഴ്ച മുമ്പാണ് പരീക്ഷണം തെങ്ങോലയിലേക്കും നീട്ടിയത്. ഓലയിൽ മാർക്കർ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് ചുറ്റുമുള്ള ഭാഗം മുറിച്ചുമാറ്റും. തെങ്ങോലകൾക്കിടയിൽ സെല്ലോടേപ്പ് ഒട്ടിച്ച് കാൻവാസിലെന്ന പോലെയാക്കും. ഓലയിൽ കൂടുതൽ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് തൻസീൽ. പഠനത്തിന്റെ ഇടവേളകളിലാണ് ചിത്രംവരയ്ക്ക് സമയം കണ്ടെത്തുന്നത്. നാലാംക്ളാസ് മുതൽ ചിത്രംവരയ്ക്കാറുണ്ട്. ലോക്ക് ഡൗൺ മൂലം കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി. രണ്ട് കൈകൊണ്ടും ഒരു പോലെ വരയ്ക്കും.
പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. പ്ലസ് ടു പഠനത്തിനൊപ്പം ചിത്രരചനാ കോഴ്സുകളും പഠിക്കാനാഗ്രഹമുണ്ട്. ആർക്കിടെക്ചറിൽ സാദ്ധ്യതയുള്ള ഉപരിപഠന മേഖലയിലേക്ക് കടക്കാനാണ് താത്പര്യം.
മാതാപിതാക്കളായ പരിയംകണ്ടൻ അബ്ദുൾ മുനീറും സുഫൈറാ ബാനുവും പ്രോത്സാഹനവുമായുണ്ട്. തമീസ, സൻഹ എന്നിവരാണ് സഹോദരങ്ങൾ. മൂന്നാംക്ളാസുകാരിയായ തമീസയും ചിത്രം വരയിൽ തത്പരയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |