തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർന്ന സംഭവത്തിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ കെൽട്രോണിന്റെ മുറിയിൽ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്ക് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇന്നലെ നിയമസഭാ വളപ്പിലുള്ള ഓഫീസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു നടപടി.
കോടതിയുടെ അനുമതിയോടെ ഫോറൻസിക് സയൻസ് ലാബിൽ ഹാർഡ് ഡിസ്‌ക് പരിശോധനയ്ക്ക് അയയ്ക്കും. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഓഫീസിലെ കെൽട്രോണിന്റെ ലാപ്‌ടോപ്പിൽ നിന്നും കമ്പ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകിയെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു.
നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിലുൾപ്പെട്ട ഇരട്ട വോട്ടർമാരുടെ വിവരം പുറത്തു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ ലാപ്‌ടോപ്പിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിനെ ഇരട്ടവോട്ടുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |