മലപ്പുറം: സ്ത്രീവിരുദ്ധ പരാമർശത്തിൽ എം.എസ്.എഫ് നേതാക്കളെ കൊണ്ട് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഹരിത വിവാദം അവസാനിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ അനുനയനീക്കം പാളി. ആരോപണവിധേയരായ നേതാക്കൾ ഫേസ്‌ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാൽ മതിയെന്ന തീരുമാനമായിരുന്നു ലീഗിന്റേത്. ഇതുപ്രകാരം സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഇന്നലെ ഫേസ് ബുക്കിലൂടെ പരസ്യ ഖേദപ്രകടനം നടത്തിയിരുന്നു. ഹരിതയെ മരവിപ്പിച്ച തീരുമാനം പിൻവലിക്കാനും ലീഗ് തീരുമാനിച്ചു. ഇതുവഴി വനിതാകമ്മിഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ്. എന്നാൽ പരാതി പിൻവലിക്കില്ലെന്നും നീതി വേണമെന്നുമുള്ള നിലപാടിൽ ഹരിത നേതൃത്വം ഉറച്ചുനിന്നതോടെ ലീഗിന്റെ അനുനയം പാളി. ആരോപണവിധേയരെ ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നാണ് ഹരിതയുടെ നിലപാട്. എന്നാൽ ഇതിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
എം.എസ്.എഫ് നേതാക്കൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലും തുടർനടപടികൾ ഉണ്ടാകില്ലെന്ന് മുസ്‍ലിം ലീഗ് നേതൃത്വം ഉറപ്പേകിയിരുന്നു. എം.എസ്.എഫ് - ഹരിത നേതാക്കളുമായി കഴിഞ്ഞ ദിവസം ലീഗ് നേതൃത്വം മാരത്തോൺ ചർച്ച നടത്തിയിരുന്നു. പരാതിയിൽ സംഘടനയിൽ നിന്ന് നീതി കിട്ടാത്തതിനാലാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നാണ് ഹരിത നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചത്. ലീഗിന്റെ നിയന്ത്രണത്തിൽ ഹരിതയുടെയും എം.എസ്.എഫിന്റെയും പ്രാതിനിധ്യത്തോടെ പ്രത്യേക സെല്ല് രൂപവത്കരിച്ച് ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് തടയിടാനായിരുന്നു ലീഗ് തീരുമാനം. എം.എസ്.എഫിൽ ഇപ്പോൾ നേതൃമാറ്റമുണ്ടാവില്ലെന്നും ഹരിത പരാതി പിൻവലിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഖേദപ്രകടനവുമായി പി.കെ.നവാസ്
മലപ്പുറം: ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും പി.കെ. നവാസ് ഫേസ് ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. പ്രസ്തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നെന്നും നവാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |