തൃശൂർ: തിരഞ്ഞെടുപ്പിന് ചെലവഴിക്കാൻ കൊണ്ടുവന്ന 3.5 കോടി കുഴൽപ്പണം ദേശീയപാർട്ടിയിലെ ഒരു വിഭാഗത്തിനു വേണ്ടി ഗുണ്ടാസംഘം തട്ടിയെടുത്തെന്ന് ആരോപണമുയർന്ന കേസിൽ ആർ.എസ്.എസ് - ബി.ജെ.പി ബന്ധം പൊലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ട ധർമ്മരാജന് ആർ.എസ്.എസ് ബന്ധമുണ്ടെന്നും ഇയാൾക്ക് പണം കൈമാറിയ സുനിൽ നായിക്ക് യുവമോർച്ച മുൻ സംസ്ഥാന ട്രഷററാണെന്നും തൃശൂർ റൂറൽ എസ്.പി. പൂങ്കുഴലി പറഞ്ഞു.
കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബി.ജെ.പിയുടെ ഉന്നത നേതൃത്വവുമായും ബന്ധമുണ്ടെന്ന് കണ്ടെത്തി. സുനിലും കോഴിക്കോട് സ്വദേശിയാണ്.
പരാതിപ്പെട്ടതിൽ കൂടുതൽ പണം ഇവരിൽ നിന്ന് പിടിച്ചെടുത്തതായി എസ്.പി വ്യക്തമാക്കി. 25 ലക്ഷം നഷ്ടപ്പെട്ടെന്നായിരുന്നു ധർമ്മരാജന്റെ ഡ്രൈവർ കൊടകര പൊലീസിൽ പരാതി നല്കിയത്. സുനിൽ നായിക്കിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കോഴിക്കോട് നിന്നു കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധർമ്മരാജനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പരാതിപ്പെട്ടതിൽ കൂടുതൽ പണം പിടിച്ചെടുത്ത സാഹചര്യത്തിൽ ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം ഉണ്ടായേക്കും.
ബിസിനസ് ബന്ധമെന്ന് സുനിൽ
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ധർമ്മരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനിൽ പൊലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദ്ദേശം നല്കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
ഒരാൾ കൂടി പിടിയിൽ
കേസിൽ വെളയനാട് സ്വദേശി ഷുക്കൂറും പൊലീസിന്റെ പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്ന് മുതൽ മൂന്ന് വരെ പ്രതികളായ അലി എന്ന അലിസാജ്, സുജീഷ്, രഞ്ജിത്ത് എന്നിവരെയും പുതുതായി പ്രതിചേർത്ത അബ്ദുൾ റഷീദ്, എഡ്വിൻ എന്നിവരെയുമാണ് പിടികൂടാനുള്ളത്.
പരാതിപ്പെട്ടതിൽ കൂടുതലാണ് പ്രതികളിൽ നിന്ന് കണ്ടെടുത്ത പണം. വാഹനത്തിൽ കൂടുതൽ പണം ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ധർമ്മരാജന് ഇത്രയും പണം എവിടെ നിന്നു ലഭിച്ചെന്നതിൽ വ്യക്തതവരുത്തേണ്ടതുണ്ട്. കേസിലെ രാഷ്ട്രീയ ബന്ധവും അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്
പൂങ്കുഴലി
റൂറൽ എസ്.പി തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |