തൃശൂർ: പത്തനംതിട്ടയിലെ കോന്നിയിലേക്കാണ് പണം കൊണ്ടുപോയതെന്ന സൂചന ലഭിച്ചതോടെ കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണസംഘം അവിടെയെത്തി തെളിവെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബി.ജെ.പി കൊടുത്തയച്ചതാണ്, കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പരാതിക്കാരൻ ധർമ്മരാജന്റെ മൊഴിയും ഇത് സാധൂകരിക്കുന്നതായിരുന്നു.
ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്രയെപ്പറ്റിയും അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെളിവ് ശേഖരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രൻ മത്സരിച്ച മണ്ഡലങ്ങളിലൊന്നാണ് കോന്നി. കോന്നിയിൽ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മുറികളെടുത്തിരുന്നത് എത്ര ദിവസമാണെന്നും പണം നൽകിയത് ആരാണെന്നും രജിസ്റ്ററിലെ വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ധർമ്മരാജന്റെ സഹോദരനെ ചോദ്യം ചെയ്തു
പരാതിക്കാരനായ ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജന്റെ സഹോദരൻ ധനരാജിനെയും ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി മിഥുനെയും ഇന്നലെ ചോദ്യം ചെയ്തു. കുഴൽപ്പണക്കടത്തിൽ ധർമ്മരാജനൊപ്പം പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ധനരാജിനെ പൊലീസ് ക്‌ളബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ധർമ്മരാജനെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മിഥുനെ ചോദ്യം ചെയ്തത്. പണം മുഴുവനും കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണസംഘം തുടരുന്നുണ്ട്.
കൊടകര കുഴൽപ്പണം: പത്ത് ദിവസത്തിനകം ഇ.ഡി വിശദീകരിക്കണം
കൊച്ചി: കൊടകരയിൽ 3.5 കോടി രൂപയുടെ കുഴൽപ്പണം തട്ടിയെടുത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന ഹർജിയിൽ പത്ത് ദിവസത്തിനകം വിശദീകരണം നൽകാൻ ഹൈക്കോടതി ഇ.ഡിയോട് നിർദ്ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ ഹർജിയിൽ ജസ്റ്റിസ് മേരി ജോസഫിന്റേതാണ് ഉത്തരവ്. വിശദീകരണത്തിന് ഇ.ഡി സമയംതേടിയിരുന്നു. സംസ്ഥാനസർക്കാരിനും നോട്ടീസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |