തിരുവനന്തപുരം: കൊടക്കര കുഴൽപ്പണക്കേസിൽ പാർട്ടിയെ പ്രതിരോധിക്കാൻ ബി.ജെ.പി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ക്യാമ്പയിൻ തുടങ്ങി. ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലെ സി.പി.എം പാർട്ടി ഫ്രാക്ഷനാണ് ബി.ജെ.പി വിരുദ്ധ വാർത്തകൾ പടച്ചു വിടുന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നു.
നേരത്തെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ, അതിനുപിന്നിൽ മാദ്ധ്യമ സിൻഡിക്കേറ്റാണെന്ന പ്രചാരണത്തിലൂടെ സി.പി.എം പ്രതിരോധിച്ചിരുന്നു.
മിക്ക വാർത്താ മാദ്ധ്യമങ്ങളിലും പത്രപ്രവർത്തകരുടെ ഇടയിലും സി.പി.എം പാർട്ടി ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ബി.ജെ.പി ശ്രമം.
ബി.ജെ.പിയുടെ നിലപാടുകൾ വ്യക്തമാക്കാനും വിവാദങ്ങളിൽ വിശദീകരണം നൽകാനും ക്ലബ് ഹൗസ് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിലുടെ പാർട്ടിപ്രവർത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തുകയും ചോദ്യങ്ങളുന്നയിക്കുകയും അതിനുത്തരം പറയുകയുമാണ് ചെയ്യുന്നത്. ഗൂഗിൾ മീറ്രുകൾ, വാട്സാപ് കൂട്ടായ്മകൾ, ഫേസ് ബുക്ക് ലൈവ് തുടങ്ങിയവയും നടത്തിത്തുടങ്ങി. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസത്തെ ക്ലബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തത്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും പിന്നീട് പ്രാദേശിക തലത്തിലും പ്രവർത്തകർക്കായി വിശദീകരണ യോഗങ്ങളും നടത്തും.
മഞ്ചേശ്വരത്ത് പിന്മാറാൻ പണം: റിപ്പോർട്ട് തേടുമെന്ന് മീണ
തിരുവനന്തപുരം: മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദരയ്ക്ക് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കൈക്കൂലി നൽകിയയെന്ന ആരോപണത്തിൽ സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച ചെയ്ത് തുടർനടപടി തീരുമാനിക്കും. ആരോപണ വിധേയനുൾപ്പെടെ നോട്ടീസ് നൽകി വിശദീകരണം തേടും. കോടതിയിലെ കേസിൽ കമ്മിഷൻ സത്യവാങ്മൂലം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |