തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ, കാറിൽ പണം കടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജിനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് നേതാക്കളുടെ നിർദ്ദേശ പ്രകാരമാണെന്ന് ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് മൊഴി നൽകി.
ജില്ലാ ഓഫീസിൽ നിന്നു വിളിച്ചാണ് മുറി ആവശ്യപ്പെട്ടതെന്ന് ലോഡ്ജ് ജീവനക്കാരൻ നേരത്തെ മൊഴി നൽകിയിരുന്നു. ഏപ്രിൽ രണ്ടിന് ധർമ്മരാജനും കൂട്ടാളികൾക്കുമായി തൃശൂർ എം.ജി റോഡിലെ ടൂറിസ്റ്റ് ഹോമിൽ ബുക്ക് ചെയ്ത് താനാണെന്ന് സതീശൻ പറഞ്ഞു. ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരമാണ് മുറിയെടുത്തത്. മുറികൾ ആർക്ക് വേണ്ടിയാണെന്ന് അറിയില്ലായിരുന്നു. നാല് മാസം മുമ്പാണ് ഓഫീസ് സെക്രട്ടറിയായി ചുമതലയേറ്റത്. ധർമ്മരാജൻ, സുനിൽ നായിക് എന്നിവരെ പരിചയമില്ലെന്നും സംസ്ഥാന നേതാക്കളുമായി ബന്ധമില്ലെന്നും സതീശ് മൊഴി നൽകി.രാവിലെ 10.30 മുതൽ രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
പണവുമായോ, പണം കവർന്ന സംഭവത്തിലോ പാർട്ടിക്കും നേതാക്കൾക്കും ബന്ധമില്ലെന്നായിരുന്നു ജില്ലാ നേതാക്കളുടെ വാദം. എന്നാൽ , ഓഫീസ് സെക്രട്ടറിയുടെ മൊഴിയോടെ, പണമെത്തുന്ന വിവരം നേതാക്കൾ അറിഞ്ഞിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
നേരത്തേ ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ട്രഷറർ സുജയ് സേനന്റെ സുഹൃത്തും വ്യാപാര പങ്കാളിയുമായ പ്രശാന്തിനെയും പൊലീസ് ക്‌ളബിൽ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും ചോദ്യംചെയ്യും. പ്രതികളും ബന്ധുക്കളും അടക്കം 70ലേറെ പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
പിടിച്ചെടുത്തത്
1.28 കോടി
കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കാനായി 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. പണം കണ്ടെത്താനായില്ല. ഇതുവരെ 1.28 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. 25 ലക്ഷം കവർന്നെന്നായിരുന്നു പരാതി.
ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റിനെ
സസ്പെൻഡ് ചെയ്തു
തൃശൂർ: കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ടതിന് ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു. അതേസമയം ഫേസ്ബുക്കിൽ കുഴൽപ്പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ, ബി.ജെ.പി നേതാവ് വധഭീഷണി മുഴക്കിയെന്ന് റിഷി പൽപ്പു വെസ്റ്റ് പൊലീസിൽ പരാതി നൽകി . ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരിക്കെതിരെയാണ് പരാതി. എഫ്.ബി പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു
വാടാനപ്പിള്ളിയിലെ കത്തിക്കുത്ത് : നാലുപേർ അറസ്റ്റിൽ
കുഴൽപ്പണക്കവർച്ചയെ ചൊല്ലി ഇരുഗ്രൂപ്പുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി ഏഴാംകല്ല് മേനോത്ത് പറമ്പിൽ സഹലേഷ് (22), സഹോദരൻ സഫലേഷ് (20), തൃപ്രയാറ്റ് പുരയ്ക്കൽ വീട്ടിൽ സജിത്ത് (26), ഗണേശമംഗലം പ്രാക്കൻവീട്ടിൽ ബിപിൻദാസ് (31) എന്നിവരാണ് അറസ്റ്റിലായത്. വാടാനപ്പിള്ളി ബീച്ച് വ്യാസ നഗറിനടുത്ത് കണ്ടൻചക്കി വീട്ടിൽ കിരണിനാണ് (27) കുത്തേറ്റത്. സഹലേഷാണ് കിരണിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |