കൊച്ചി:ഹൈക്കോടതി ഉൾപ്പെടെ എല്ലാ കോടതികളും ട്രൈബ്യൂണലുകളും പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ കാലാവധി കൊവിഡ് പരിഗണിച്ച് ഹൈക്കോടതി മേയ് 31 വരെ നീട്ടി.
വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കക്ഷികൾക്ക് കോടതികളെ സമീപിക്കാനാവാത്തത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ച് സ്വമേധയാ ഉത്തരവു നൽകിയത്.
ആദ്യ ലോക്ക്ഡൗണിലും സമാനമായ ഉത്തരവു നൽകിയിരുന്നു. വൈദ്യുതി, വെള്ളം, അബ്കാരി തുടങ്ങിയ വിഷയങ്ങളിൽ റിക്കവറി പാടില്ലെന്ന ഉത്തരവ് മേയ് 31 വരെ തുടരുമെന്ന് സർക്കാരിനു വേണ്ടി അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ അറിയിച്ചു.
ഇടക്കാല - മുൻകൂർ ജാമ്യങ്ങളും നീട്ടി
ഹൈക്കോടതിയും സെഷൻസ് കോടതികളും നൽകിയ ഇടക്കാല ജാമ്യത്തിന്റെയും മുൻകൂർ ജാമ്യത്തിന്റെയും കാലാവധിയും നീട്ടി. അനിവാര്യമങ്കിലേ അറസ്റ്റ് പാടുള്ളൂ. ഗുരുതര കുറ്റങ്ങളിൽ അറസ്റ്റ് സർക്കാരിന് തീരുമാനിക്കാം. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തടവുകാർക്ക് ലഭിച്ച ജാമ്യം മേയ് 31 വരെയാക്കി. ലോക്ക്ഡൗൺ നീട്ടിയാൽ ജാമ്യ കാലാവധിയും നീളും.
താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ, അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ എന്നിവയടങ്ങുന്ന സത്യ പ്രസ്താവനയും ബോണ്ടും വാങ്ങി ഇവരെ മോചിപ്പിക്കണം. ഇവർ അതത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കാലാവധി കഴിഞ്ഞ് മൂന്നു ദിവസത്തിനകം കോടതിയിൽ ഹാജരായി ഇവർക്ക് ജാമ്യത്തിന് അപേക്ഷിക്കാം. കേസുകളിൽ പെട്ടവർക്കും സ്ഥിരം കുറ്റവാളികൾക്കും ഇൗ ഇളവു നൽകരുത്. ഉന്നതാധികാര സമിതി ശുപാർശ ചെയ്യാത്ത തടവുകാർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള നടപടികളും മേയ് 31 വരെ നിറുത്തിവയ്ക്കണം. അഭിഭാഷകർ, ക്ളാർക്കുമാർ എന്നിവരുടെ യാത്രാനുമതിയിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |