കൊച്ചി: ഹിന്ദു മലഅരയ വിഭാഗത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെ പട്ടികവർഗ സംവരണ ഒഴിവുകളിൽ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
പട്ടികവർഗമെന്ന രീതിയിൽ മലഅരയ പരിവർത്തിത ക്രൈസ്തവർക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകരുതെന്നതടക്കം ആവശ്യപ്പെട്ട് അഖില തിരുവിതാംകൂർ മലഅരയ മഹാസഭ പ്രസിഡന്റ് സി.പി കൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാൻ ഹർജി മാറ്റി.
മലഅരയരുടെ വിശ്വാസവും ആചാരങ്ങളും ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസങ്ങൾ പിന്തുടരുന്നവർ വ്യാജ സമുദായ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ കയറിപ്പറ്റുന്നതായി ഹർജിയിൽ പറയുന്നു. മതപരിവർത്തനം ചെയ്ത ഈ വിഭാഗക്കാർക്ക് പട്ടികവർഗ വിഭാഗത്തിലാണെന്ന സമുദായ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ച് 1984 ആഗസ്റ്റിൽ പട്ടിക വിഭാഗ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിന്റെ ബലത്തിൽ വ്യാജ സർട്ടിഫിക്കറ്റ് സംഘടിച്ച പലരും മലഅരയർക്ക് അവകാശപ്പെട്ട തസ്തികകളിൽ ജോലി ചെയ്യുകയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്, കൊച്ചി സിറ്റി അഡീ. കമ്മിഷണർ ഫിലിപ്പ്, പി.എസ്.സി സെക്രട്ടറി സാജു ജോർജ് എന്നിവരടക്കം ഇങ്ങനെ നിയമനം നേടിയവരാണെന്ന് ഹർജിയിൽ പറയുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് റദ്ദാക്കുകയും ക്രൈസ്തവരായി മതംമാറിയ മലഅരയ സമുദായക്കാർക്ക് പട്ടിക വർഗ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നാണ് ഹർജിയിലെ ആവശ്യം. ഇങ്ങനെ നിയമനം നേടിയവർക്കെതിരെ കേരള പട്ടിക വിഭാഗ സമുദായ സർട്ടിഫിക്കറ്റ് റെഗുലേഷൻ ആക്ട് പ്രകാരം നടപടിക്ക് നിർദേശിക്കണം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് സമർപ്പിച്ച നിവേദനം തീർപ്പാക്കാൻ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |