കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ചെയർമാനെ നിയമിക്കാനുള്ള ശുപാർശയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ചെയർമാൻ നിയമനം വൈകുന്നതും രണ്ട് ജുഡിഷ്യൽ അംഗങ്ങൾ ജൂലായിൽ വിരമിക്കുന്നതും ട്രിബ്യൂണലിന്റെ പ്രവർത്തനം തടസപ്പെടുത്തുമെന്നാരോപിച്ച് കെ.എ.ടി എറണാകുളം അഡ്വക്കേറ്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
കെ.എ.ടി ചെയർമാന്റെ കാലാവധി കഴിഞ്ഞ സെപ്തംബറിൽ അവസാനിച്ചെന്നും ഒരു അഡ്മിനിസ്ട്രേറ്റിവ് അംഗം മേയിൽ വിരമിച്ചെന്നും ഹർജിക്കാർ വിശദീകരിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റിവ് അംഗത്തെ നിയമിക്കാൻ ചെയർമാനില്ലാതെ സെലക്ഷൻ കമ്മിറ്റിക്ക് രൂപം നൽകിയെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് ഈ സെലക്ഷൻ നടപടികൾ ചെയർമാന്റെ നിയമനം ആവശ്യപ്പെടുന്ന ഹർജിയിലെ തീർപ്പിനു വിധേയമായിരിക്കുമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജൂലായിൽ ചെയർമാൻ നിയമനത്തിനുള്ള ശുപാർശ സംസ്ഥാന സർക്കാർ നൽകിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും ശുപാർശയിൽ അഭിപ്രായം അറിയിച്ചു. കാബിനറ്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. തുടർന്നാണ് ഉടൻ തീരുമാനമെടുക്കാൻ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |