കൊച്ചി: തൃശൂർ ജില്ലയിലെ കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവം മുൻകൂട്ടി നിശ്ചയിച്ചു നടപ്പാക്കിയതാണെന്ന് കരുതാൻ നിരവധി സാഹചര്യങ്ങളുണ്ടെന്നും, ഒട്ടേറെ നിഗൂഢതകളുള്ള കേസാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിലെ പത്തു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം പറഞ്ഞത്.
ഒന്നാം പ്രതി കണ്ണൂർ നിർമലഗിരി സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശികളായ അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, ഒമ്പതാം പ്രതി ബാബു, പത്താം പ്രതി അബ്ദുൾ ഷാഹിദ്, പതിനൊന്നാം പ്രതി ഷുക്കൂർ, പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി റഹിം, പതിനേഴാം പ്രതി പയ്യന്നൂർ സ്വദേശി റൗഫ്, പത്തൊമ്പതാം പ്രതി തൃശൂർ സ്വദേശി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ദേശീയപാതയിൽ കൊടകര വച്ച് പ്രതികൾ പരാതിക്കാരന്റെ കാർ തടഞ്ഞ് 3.5 കോടി രൂപ കവർന്നത്. നാലു ദിവസം കഴിഞ്ഞാണ് പൊലീസിന് പരാതി നൽകിയത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതിയെങ്കിലും 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി. നഷ്ടപ്പെട്ട തുകയിൽ 1.27 കോടി രൂപ മാത്രമാണ് കണ്ടെടുത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2.19 കോടി രൂപ കണ്ടെത്താനുണ്ട്. ഫോറൻസിക് പരിശോധനാഫലമുൾപ്പെടെ ലഭിക്കാനുമുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും വാഹനങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണത്തിന്റെ സ്രോതസ്, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്.
കൊടകര കുഴൽപ്പണക്കേസ് കുറ്റപത്രം 23ന്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചകേസിൽ അന്വേഷണ സംഘം 23ന് ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. അറസ്റ്റിലായ 22പേർക്കു പുറമേ, കവർച്ചയ്ക്ക് മുമ്പും ശേഷവും പ്രതികളെ നേരിൽ കണ്ട ബി.ജെ.പിയുടെ രണ്ട് ജില്ലാ നേതാക്കളെയും ഒരു മേഖലാ നേതാവിനെയും പ്രതികളാക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.
പ്രതികളും ഇവരും തമ്മിൽ നടത്തിയ ഫോൺവിളികളുടെ പട്ടികയും സി.സി.ടി.വി.ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പണം ബി.ജെ.പി.യുടേതാണെന്ന് അന്വേഷണ സംഘം കോടതിയിൽ രേഖാമൂലം അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന മൊഴികൾ പ്രതികൾ നൽകിയിട്ടുണ്ട്. എന്നാൽ, വിവരശേഖരണത്തിന് വിളിപ്പിച്ച ബി.ജെ.പി നേതാക്കൾ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയിൽ അന്വേഷണ സംഘം കണ്ടെത്തിയത് 1.4 കോടി രൂപയും 20 ലക്ഷത്തിന്റെ തൊണ്ടി മുതലുമാണ്. ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40ന് കൊടകരയിൽ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവർന്നുവെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |