കൊച്ചി: റോഡുകൾ വാഹനങ്ങൾക്കു മാത്രമല്ല, കാൽനടയാത്രക്കാർക്കും കൂടിയുള്ളതാണെന്ന് അധികൃതർ മനസിലാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐ.ആർ.എസ്) മാനദണ്ഡമനുസരിച്ച് എല്ലാ റോഡുകൾക്കും നടപ്പാത വേണമെന്ന വ്യവസ്ഥ നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.
റോഡുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മാലിന്യങ്ങൾ വാരിക്കൂട്ടി നടപ്പാതയിൽ നിക്ഷേപിക്കുന്നതാണ് പതിവ്. ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല. സംസ്ഥാന സർക്കാരും കൊച്ചി നഗരസഭ ഉൾപ്പെടെ തദ്ദേശഭരണസ്ഥാപനങ്ങളും ഇതു പരിഗണിക്കണം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി ആവിഷ്കരിച്ചതുപോലെ നടപ്പാത സംരക്ഷിക്കാൻ ഓപ്പറേഷൻ ഫുട്പാത്ത് പദ്ധതി നടപ്പാക്കണം. ഹർജി സെപ്തംബർ ആറിന് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സർക്കാരും കൊച്ചി നഗരസഭയും തീരുമാനം അറിയിക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
നഗരത്തിലെ പ്രധാന റോഡുകൾക്കെങ്കിലും നടപ്പാത വേണമെന്നത് ഭരണാധികാരികൾ സൗകര്യം പോലെ തീരുമാനിക്കേണ്ട വിഷയമല്ല. നടപ്പാതകളിലെ മാലിന്യം നീക്കാൻ കൊച്ചി നഗരസഭ അടിയന്തര നടപടിയെടുക്കണം. നടപ്പാതകളിലെ അനധികൃത പാർക്കിംഗ് തടയാനും നടപടിയെടുക്കണം. ഇവ സംബന്ധിച്ച റിപ്പോർട്ടും ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |