കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്ന കൊച്ചി നഗരസഭയുടെ റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി. നിങ്ങൾക്ക് സാധാരണക്കാരുടെ മെക്കിട്ടു കയറാനേ അറിയൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ആരും നിയമത്തിന് അതീതരല്ല. നടപ്പാതകളിലെ കൈവരികളിൽ കൊടികൾ കെട്ടാൻ പ്ളാസ്റ്റിക് ടേപ്പുകളാണ് ഉപയോഗിച്ചത്. ഇതാണോ നവകേരളമെന്നും ചോദിച്ചു.
പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെ, സമാന സ്വഭാവമുള്ള മറ്റു ഹർജികൾ നേരത്തെ പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. പിന്നീട് സമ്മേളനത്തിൽ പ്രസംഗിച്ച മുഖ്യമന്ത്രി പരോക്ഷമായി ഇതിനു മറുപടി പറഞ്ഞിരുന്നു. ഇന്നലെ ഹർജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് റിപ്പോർട്ടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചത്. നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെയാണ് വിമർശിക്കുന്നത്, പാർട്ടികളെയല്ല. റോഡ് സുരക്ഷാ നിയമം എല്ലാവർക്കും ബാധകമാണ്. നിയമപരമായി പ്രവർത്തിക്കാൻ ഭയമുണ്ടെങ്കിൽ നഗരസഭാ സെക്രട്ടറി തുറന്നു പറയണം. ഭയം ഒരു കുറ്റമല്ല, ഭയമില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെന്നും സിംഗിൾ ബഞ്ച് പറഞ്ഞു.
കൊടിതോരണങ്ങൾ സമ്മേളനം കഴിഞ്ഞ് പാർട്ടിക്കാർ തന്നെ നീക്കം ചെയ്തെന്ന് നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു. ഇതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി, ഉപയോഗശൂന്യമായ ഇവയൊക്കെ എങ്ങനെ നശിപ്പിക്കുമെന്ന് ചോദിച്ചു. കൊടികളും മറ്റും പുനരുപയോഗിക്കാനാകുമെന്ന് അഭിഭാഷകൻ മറുപടി നൽകി. വിശദീകരണത്തിന് നഗരസഭ കൂടുതൽ സമയം തേടിയതോടെ ഹർജി മാർച്ച് 22നു പരിഗണിക്കാൻ മാറ്റി.
'ഒരു പാർട്ടിയുടെയും
പേര് പറഞ്ഞിട്ടില്ല'
അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് ഉത്തരവിട്ടിരുന്നത്. ഒരു പാർട്ടിയുടെയും പേര് ഉത്തരവിൽ പറഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു.
അനുമതിയോടെ സ്ഥാപിക്കുന്ന ബോർഡുകളിൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെയും പ്രിന്റ് ചെയ്ത സ്ഥാപനത്തിന്റെയും പേരും വിലാസവും വേണമെന്ന് പറഞ്ഞിരുന്നു. ഇതൊന്നും നോക്കിയില്ല.
ചെന്നൈയിൽ പരസ്യ ബോർഡ് വീണ് രണ്ടു പേരാണ് മരിച്ചത്. ഇവിടെ അത്തരം സംഭവങ്ങൾ ഉണ്ടായിക്കൂടാ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |