കൊച്ചി: കണ്ണൂർ സർവകലാശാലയിലെ കൊമേഴ്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ് വിഷയങ്ങളിൽ ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻമാരെയും അംഗങ്ങളെയും നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി. സിൻഡിക്കേറ്റ് നടത്തിയ ഈ നിയമനങ്ങൾ സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാരോപിച്ച് സെനറ്റംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
വിവിധ വിഷയങ്ങളിലായി 71 ബോർഡുകൾ പുന:സംഘടിപ്പിച്ചും ബയോകെമിസ്ട്രി, ബയോ ഇൻഫർമാറ്റിക്‌സ് എന്നിവയ്ക്ക് പുതിയ ബോർഡ് രൂപീകരിച്ചും 2021 ആഗസ്റ്റ് 11 നാണ് സർവകലാശാല രജിസ്ട്രാർ വിജ്ഞാപനമിറക്കിയത്. ഇതിൽ രണ്ടു വിഷയങ്ങളിലായി 40 ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തെയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. സർവകലാശാലയുടെ 1998ലെ ചട്ടമനുസരിച്ച് ബോർഡ് ഒഫ് സ്റ്റഡീസ് നിയമനത്തിന് അംഗങ്ങളെ ശുപാർശ ചെയ്യാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണർക്കാണ്. ഹർജിക്കാരുടെ കേസിൽ ഗവർണറുടെ ശുപാർശയില്ലാതെയാണ് നിയമനം നടന്നതെന്ന് വിലയിരുത്തിയ ഹൈക്കോടതി ,വിജ്ഞാപനം ഭാഗികമായി റദ്ദാക്കുകയായിരുന്നു. മറ്റു വിഷയങ്ങളിലെ ബോർഡ് ഒഫ് സ്റ്റഡീസ് നിയമനത്തെ ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ ഇടപെടുന്നില്ലെന്നും ,ഈ അംഗങ്ങളെ ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സർവകലാശാലയ്ക്ക് ഗവർണറെ സമീപിക്കാൻ തടസമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തിനെതിരായ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരെയാണ് അപ്പീൽ നൽകിയത്. യു.ജി.സി യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കും കരാർ അദ്ധ്യാപകർക്കും വരെ ബോർഡ് ഒഫ് സ്റ്റഡീസിലേക്ക് നോമിനേഷൻ നൽകിയെന്ന് ഹർജിക്കാർ ആരോപിച്ചു. സർവകലാശാലയിലെ വിവിധ കോഴ്‌സുകളുടെ പാഠപുസ്തകങ്ങളും സിലബസുകളും തയ്യാറാക്കുക, ചോദ്യപേപ്പർ തയ്യാറാക്കേണ്ടവരുടെ പാനലിന് അംഗീകാരം നൽകുക തുടങ്ങിയ ചുമതലകളാണ് ബോർഡ് ഒഫ് സ്റ്റഡീസിനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |