കൊച്ചി: പാതയോരങ്ങളിലെ കൈവരികളിലും ട്രാഫിക് ഐലൻഡുകളിലും കൊടിതോരണങ്ങളും ബാനറുകളും കെട്ടരുതെന്ന സർക്കുലർ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണെന്നും ഇതിന് രണ്ടുമാസം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ഹൈക്കോടതി ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ നേരിട്ട് വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കണമെന്ന മാനേജ്മെന്റിന്റെ ഹർജിയിലാണ് പാതയോരങ്ങളിലും പൊതുവഴികളിലും കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കൊടി തോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നത് തടയാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതനുസരിച്ച് റോഡുകളിലും വഴികളിലും കൊടിമരങ്ങൾ, ബാനറുകൾ, തോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ അനുമതി നൽകരുതെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് അഡി. ചീഫ് സെക്രട്ടറി സർക്കുലർ നൽകി. ഇതിന്റെ പകർപ്പും ഹൈക്കോടതിയിൽ ഹാജരാക്കി. എന്നാൽ പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും മീഡിയനുകളിലും ഇവ സ്ഥാപിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ജൂൺ രണ്ടിന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യംകൂടി ഉൾപ്പെടുത്തി. അഡി. ചീഫ് സെക്രട്ടറി പുതിയ സർക്കുലർ ഇറക്കുകയോ നിലവിലെ സർക്കുലറിൽ വ്യക്തതവരുത്തി പുതിയത് ഇറക്കുകയോ വേണമെന്നും നിർദ്ദേശിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതിക്ക് രണ്ടുമാസം വേണമെന്നാണ് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യങ്ങളും സർക്കുലറിൽ ഉൾപ്പെടുത്താമെന്ന് അഡ്വക്കേറ്റ് ജനറൽ ഉറപ്പുനൽകിയതാണെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. സെക്രട്ടറിതലത്തിൽ ചെയ്യേണ്ട കാര്യമാണിത്. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ട. കോടതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണം - ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |