കൊച്ചി: സർവകലാശാലകളിലും കോളേജുകളിലും സുവോളജി, ബോട്ടണി വിഷയങ്ങളിലെ അസി. പ്രൊഫസർ നിയമത്തിന് എം.എസ്‌സി ബയോടെക്‌നോളജിക്കാരെ പരിഗണിക്കേണ്ടെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ വിഷയത്തിൽ സംസ്ഥാനതല അക്കാഡമിക് കമ്മിറ്റി നൽകിയ ശുപാർശകളടക്കം പരിഗണിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
ഇരുവിഷയങ്ങളിലെയും അസി. പ്രൊഫസർ നിയമനത്തിന് എം.എസ്‌സി ബയോടെക്‌നോളജിക്കാരെ പരിഗണിക്കേണ്ടെന്ന 2020 മാർച്ച് മൂന്നിലെ ഉത്തരവിനെതിരെ തൃശൂർ സ്വദേശി എം.എസ്. സിന്റോ ഉൾപ്പെടെയുളളവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സുവോളജി, ബോട്ടണി വിഷയങ്ങളിലെ അസി. പ്രൊഫസർ നിയമനത്തിന് എം.എസ്‌സി ബയോടെക്നോളജി പാസായവരെ പരിഗണിക്കാമെന്ന് 2020 ഫെബ്രുവരി 20ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കാരണം പറയാതെ ഉത്തരവ് നടപ്പാക്കുന്നത് നിറുത്തിവച്ച് പുതിയ ഉത്തരവിറക്കിയെന്നും ഹർജിക്കാർ ആരോപിച്ചു. അസി. പ്രൊഫസർ നിയമനത്തിന് ബയോടെക്നോളജിക്കാരെ പരിഗണിക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധമുണ്ടായെന്നും പല സർവകലാശാലകളുടെയും അക്കാഡമിക് കൗൺസിലുകൾ എം.എസ്‌സി ബയോടെക്നോളജിയെ എം.എസ്‌സി ബോട്ടണിക്ക് തുല്യമായി കണക്കാക്കുന്നില്ലെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ 2018ലെ യു.ജി.സി റെഗുലേഷനിലും യു.ജി.സി നെറ്റിനുള്ള യോഗ്യതയിലും സുവോളജി, ബോട്ടണി, ബയോടെക്നോളജി വിഷയങ്ങളെ ഒരുമിച്ച് ലൈഫ് സയൻസ് എന്നാണ് കണക്കാക്കുന്നതെന്ന് ഹർജിക്കാർ വിശദീകരിച്ചു. മാത്രമല്ല, സർവകലാശാല വി.സിമാർ ഉൾപ്പെട്ട സംസ്ഥാനതല അക്കാഡമിക് കമ്മിറ്റി അസി. പ്രൊഫസർ നിയമനത്തിന് എം.എസ്‌സി ബയോടെക്നോളജിക്കാരെ പരിഗണിക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്താണ് ഹൈക്കോടതി വിധിപറഞ്ഞത്. എം.എസ്‌സി ബയോടെക്നോളജിക്കാരെ നിയമനത്തിന് പരിഗണിക്കാമെന്നാണ് സർക്കാർ തീരുമാനമെങ്കിൽ രണ്ടാഴ്ചയ്ക്കകം ഇത് നടപ്പാക്കാൻ ഉത്തരവ് നൽകണമെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |