കൊച്ചി: കൊവിഡ് വാക്‌സിനെടുത്തതിനെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രലായത്തിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി.
കൊവിഡ് വാക്സിന്റെ പാർശ്വഫലമായാണ് മരണമെന്ന് നിശ്ചയിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ മൂന്നു മാസത്തിനകം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു.
ഭർത്താവ് അബ്‌ദുൾ നാസർ കൊവിഡ് വാക്‌സിനേഷനെത്തുടർന്നു മരിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം തേടി എറണാകുളം തമ്മനം സ്വദേശി കെ.എ സയീദ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ഇത്തരം സംഭവങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് അസി. സോളിസിറ്റർ ജനറൽ എസ്. മനു ബോധിപ്പിച്ചിരുന്നു. സമാന ആവശ്യവുമായി മൂന്നു കേസുകൾ വന്നതായി സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. വാക്‌സിന്റെ പാർശ്വഫലങ്ങളെത്തുടർന്നാണ് മരണമെന്ന് സംശയിക്കുന്ന കേസുകൾ എണ്ണത്തിൽ കുറവാണെങ്കിലും സംഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജി മൂന്നു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |