SignIn
Kerala Kaumudi Online
Friday, 19 April 2024 4.38 PM IST

റോഡ് തകർന്നാൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്കെന്ന് ഹൈക്കോടതി

p

കൊച്ചി: റോഡു തകർന്നാൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്കായിരിക്കുമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും ഹൈക്കോടതി. യാത്രക്കാർ ശവപ്പെട്ടിയിലല്ലാതെ ജീവനോടെ വീടുകളിൽ തിരിച്ചെത്തണം. റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാവാൻ അനുവദിക്കില്ല. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികൾ പരിഗണിക്കവേ, ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ആലുവ സ്വദേശി കുഞ്ഞുമുഹമ്മദ് സെപ്തംബർ 15നു മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ആലുവ - പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകാനുള്ള കാരണം അറിയിക്കാൻ എൻജിനിയർമാർ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് സൂപ്രണ്ടിംഗ് എൻജിനിയർമാരും കേരള റോഡ് ഫണ്ട് ബോർഡിലെ എക്സിക്യുട്ടിവ് എൻജിനിയർ, അസി. എക്സിക്യൂട്ടിവ് എൻജിനിയർ തുടങ്ങിയവരും ഇന്നലെ ഹാജരായി.

ആലുവ - പെരുമ്പാവൂർ റോഡിൽ കുഴികൾ രൂപപ്പെട്ടത് മേയ് മാസത്തോടെയാണെന്നും അപകടാവസ്ഥ വ്യക്തമാക്കി ചീഫ് എൻജിനിയർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അറ്റകുറ്റപ്പണികൾക്ക് അനുമതി ലഭിച്ചില്ലെന്നും പൊതുമരാമത്ത് എൻജിനിയർമാർ അറിയിച്ചു. ഈ റോഡ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറിയതിനാൽ അറ്റകുറ്റപ്പണികൾക്ക് എസ്റ്റിമേറ്റ് നൽകേണ്ടെന്ന് ചീഫ് എൻജിനിയർ നിർദ്ദേശിച്ചെന്നും വിശദീകരിച്ചു. വിശദീകരണം ഞെട്ടിക്കുന്നതാണെന്ന് സിംഗിൾ ബെഞ്ച് പറഞ്ഞു. റോഡ് അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും മറ്റൊരു ഏജൻസിക്ക് കൈമാറിയതുകൊണ്ട് അറ്റകുറ്റപ്പണികൾ നടത്തേണ്ടെന്നു തീരുമാനിക്കുന്നത് എന്തു സംവിധാനമാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇത്തരം സംവിധാനങ്ങൾ മാറണം.

ജൂൺ 27 നു കൈമാറിയ റോഡിൽ പണി തുടങ്ങിയത് ജൂലായ് 17നാണ്. പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാലു വർഷമായി ഇത്തരം വീഴ്ചകൾക്കെതിരെ കോടതി സംസാരിക്കുന്നു. നല്ല റോഡിനായി ഇനിയുമെത്ര കാലം കാത്തിരിക്കണം? തകർന്ന റോഡുകളെക്കുറിച്ച് എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കളക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടുകൾ കൊണ്ട് മാത്രം ഉത്തരവാദിത്വം കഴിയുന്നില്ല. ഇതു പരിഹരിക്കാൻ മേൽനോട്ടം വഹിക്കണം. ആലുവ - പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ പത്തു ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന സർക്കാരിന്റെ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജികൾ ഒക്ടോബർ ആറിലേക്ക് മാറ്റി.

æ കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ

കുഴി കണ്ടെത്തി നികത്താൻ കഴിയില്ലെങ്കിൽ എൻജിനീയർമാർ എന്തിനാണ്?

ബില്ലു പാസാക്കാൻ മാത്രമാണോ ഇവർ?

ഫണ്ടില്ലെന്ന പല്ലവി വേണ്ട. ട്രഷറിയിലെ പണത്തേക്കാൾ ജീവനു വിലയുണ്ട്

പുതിയ യാത്രാ മാർഗ്ഗങ്ങളെക്കുറിച്ച് പറയുമ്പോൾ പഴയവ തകർന്നു കിടക്കുകയാണ്.

റോഡുകൾ തകർന്നതിന് എൻജിനിയരെ വിളിച്ചു വരുത്തേണ്ടി വന്നാൽ ഹൈക്കോടതിക്ക് സമീപം ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് പൊതുമരാമത്ത് ഓഫീസാക്കേണ്ടി വരും

മഴ വന്നാൽ കുടയെന്ന് കേട്ടിട്ടുണ്ട്. ഇവിടെ മഴവന്നാൽ കുഴിയാണ്.

æ ന്നാ താൻ കേസു കൊടുക്കെന്ന വെല്ലുവിളി വേണ്ട

ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ ഒരു നഗരസഭാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് റോഡു തകർന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ വളരെ മോശമായാണ് മറുപടി നൽകിയതെന്നും എന്നാൽ താൻ കേസു കൊടുക്കെന്നു പരിഹസിച്ചെന്നും ഹൈക്കോടതി പറഞ്ഞു. ഔദ്യോഗിക പദവിയിലിരിക്കുന്നവർ ഇങ്ങനെ പെരുമാറരുത്. കേസെടുക്കാനും അത്തരക്കാരെ നേർവഴിക്കു നടത്താനും കോടതിക്ക് അറിയാമെന്നും മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.