തിരുവനന്തപുരം: ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിന് മറ്റിടങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരുടെ സേവന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കുമെന്ന യോഗ്യതാ മാനദണ്ഡത്തിലെ ഇളവ് , ഹൈക്കോടതി ഉത്തരവിന് വിരുദ്ധം.
കോളേജദ്ധ്യാപകരുടെ ഇടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും,പട്ടാമ്പി സംസ്‌കൃത കോളേജിലെ മലയാളം അദ്ധ്യാപകനുമായ ഡോ.പി.പി. പ്രകാശന് പ്രിൻസിപ്പലായി നിയമനം നൽകുന്നതിനാണ് യോഗ്യത ഭേദഗതി ചെയ്തത്. യു.ജി.സി റഗുലേഷനിൽ ഇളവ് അനുവദിക്കാനോ ഭേദഗതി വരുത്താനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെയാണ്, ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കണമെന്ന ഭേദഗതി അഡി.ചീഫ് സെക്രട്ടറി പുറത്തിറക്കിയത്. 15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമെന്ന യു.ജി.സി യോഗ്യത നേരത്തേ സംസ്ഥാനം അംഗീകരിച്ചിരുന്നതാണ്. 15 വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്തതിനാൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് പ്രകാശന്റെ അപേക്ഷ പരിഗണിച്ചിരുന്നില്ല. ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ അഞ്ചു വർഷം ഡെപ്യൂട്ടേഷനിലായിരുന്ന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
നാലു വർഷത്തിലേറെയായി അറുപത് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്.അധ്യാപന, ഗവേഷണ മേഖലകൾക്ക് പുറത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത കാലയളവ് പ്രിൻസിപ്പൽ നിയമനത്തിന് ഇതുവരെ പരിഗണിച്ചിരുന്നില്ല. 85 അപേക്ഷകരിൽ യോഗ്യത 44പേർക്കു മാത്രമായിരുന്നു. പി.എസ്.സിയുടെ ശുപാർശയിൽ നിയമന ഉത്തരവിറക്കാനിരിക്കെയാണ് സംഘടനാ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്തത്. യു.ജി.സി നിർദ്ദേശിച്ച അത്രയും ഗവേഷണ പ്രസിദ്ധീകരണങ്ങളില്ലാത്തവരുടെ അപേക്ഷയും പുന: പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സീനിയോരിറ്റി മാനദണ്ഡമാക്കി നിയമനത്തിന് സർക്കാർ ശ്രമിച്ചെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞതോടെയാണ്, യു.ജി.സി റഗുലേഷൻ അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |