കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്കു മാത്രമായി നിജപ്പെടുത്തിയത് പരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത ജാതീയ ഉച്ചനീചത്വമാണെന്ന് ഹൈക്കോടതിയിൽ വാദം. യോഗ്യരായവരെ ജാതിയുടെ പേരിൽ മാറ്റിനിറുത്തുന്നത് ഭരണഘടനാവ്യവസ്ഥ ചെയ്യുന്ന അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. പൂജാകർമ്മങ്ങൾ ചെയ്യാനുള്ള പരിശുദ്ധി ഇവർക്കില്ലെന്ന മട്ടിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും ഹർജിക്കാർ ബോധിപ്പിച്ചു.
ശബരിമല മേൽശാന്തി നിയമനത്തിന് നൽകിയ അപേക്ഷ മലയാള ബ്രാഹ്മണരല്ലാത്തതിനാൽ നിരസിക്കപ്പെട്ട സി.വി. വിഷ്ണു നാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങി ആറു പേരുടെ ഹർജിയാണ് ഡിവിഷൻ ബെഞ്ച് ഇന്നലെ പ്രത്യേക സിറ്റിംഗ് നടത്തി കേട്ടത്.
എല്ലാ മതവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന ശബരിമലയിൽ ജനനത്തിന്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടത്. ഇത്തരം കീഴ്‌വഴക്കങ്ങൾ ക്ഷേത്രത്തിന്റെ പേരിനും പെരുമയ്ക്കും മങ്ങലേൽപ്പിക്കുമെന്നും ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ഹർജിക്കാരുടെ വാദങ്ങൾ
* ഭരണകൂടം തന്നെ ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്നു.
* തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ ഉൾപ്പെട്ട കേസിൽ ശാന്തി നിയമനത്തിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന് 2002ൽ സുപ്രീം കോടതി വിധിയുണ്ട്. ബോർഡ് ഇപ്പോൾ സുപ്രീം കോടതിക്കും മീതെയാണ് പ്രവർത്തിക്കുന്നത്.
* ദേവസ്വം നിയമനങ്ങൾക്ക് ചുമതലയുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് ഈ നിയമനം വിടാത്തത് സുതാര്യമല്ല.
* മലയാള ബ്രാഹ്മണൻ എന്നത് ജാതിയല്ല, വർഗമാണെന്ന ബോർഡിന്റെ വാദം പരിഹാസ്യമാണ്. സർക്കാർ രേഖകളിലൊന്നും
ഇത്തരം ജാതിയില്ല. അപേക്ഷകൻ മലയാള ബ്രാഹ്മണനാണെന്ന് ആരാണ് സാക്ഷ്യപ്പെടുത്തുക?
ദേവസ്വം ബോർഡിന്റെ വാദം
* വൈക്കം, ഏറ്റുമാനൂർ, ശബരിമല തുടങ്ങിയ പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തി നിയമനത്തിലടക്കം ചില കീഴ്‌വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമനങ്ങളുമായി താരതമ്യം ചെയ്യരുത്.
* ശബരിമലയിൽ ഒഴികെ ശാന്തി തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. ശബരിമല മേൽശാന്തി നിയമനം പൊതു, സ്ഥിര നിയമനമല്ല.
* ബ്രാഹ്മണരിൽ നിന്നുള്ള മറ്റു വിഭാഗങ്ങളെയും ഒഴിവാക്കി നിറുത്തുന്നതിനാൽ ജാതിവിവേചനമായി കണക്കാക്കേണ്ടതില്ല.
* പൗരാണികകാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരാക്കുന്നത്. ഇക്കാര്യം ശരിയല്ലെങ്കിൽഹർജിക്കാർ തെളിയിക്കട്ടെ
ആദ്യമായി യൂട്യൂബ് ലൈവ് സ്ട്രീമിംഗ്
കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി മേൽശാന്തി നിയമനക്കേസിൽ ഇന്നലെ യൂട്യൂബിൽ ലൈവ് സ്ട്രീമിംഗ് നടത്തി. ആർക്കും ഓൺലൈനായി വാദങ്ങൾ നിരീക്ഷിക്കാമായിരുന്നു. രാവിലെ 10.45ന് ആരംഭിച്ച വാദം വൈകിട്ട് വരെ തുടർന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവഷൻ ബെഞ്ച് ഹർജി ഈ മാസം 17ന് പരിഗണിക്കാൻ മാറ്റി. അന്ന് സംസ്ഥാന സർക്കാരിന്റെ വിശദീകരണവും കേൾക്കും. പ്രമുഖ ഭരണഘടനാ വിദഗ്ദ്ധൻ പ്രൊഫ. (ഡോ.) മോഹൻ ഗോപാൽ, മുൻ ലാ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, ടി.ആർ. രാജേഷ് എന്നിവർ ഹർജിക്കാർക്ക് വേണ്ടിയും ജി. ബിജു ദേവസ്വം ബോർഡിന് വേണ്ടിയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |