കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കേസിൽ മുൻകൂർ ജാമ്യം തേടി മുൻ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് വിജു എബ്രഹാം പിന്മാറി. ഇവ തുടർ നടപടിക്കായി ചീഫ് ജസ്റ്റിസിനു മുമ്പാകെ സമർപ്പിക്കാനും സിംഗിൾബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി. പിന്മാറ്റത്തിന് സിംഗിൾബെഞ്ച് കാരണം വ്യക്തമാക്കിയിട്ടില്ല.
ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ ചാരക്കേസിൽ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഈ കേസിൽ നേരത്തേ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നൽകിയ ഹർജിയിൽ പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി ഇവ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു ഹൈക്കോടതിയിലേക്ക് മടക്കി അയച്ചിരുന്നു. ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി. എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതിയും മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ്, പതിനേഴാം പ്രതി വി.കെ. മയനിക്ക് എന്നിവരുടെ മുൻകൂർ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |