തിരുവനന്തപുരം: അറബിക്കടലിലെ ടൗക് തേ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് വന്നില്ലെങ്കിലും അതിന്റെ ആഘാതത്തിൽ കേരളത്തിൽ വ്യാപകമായുണ്ടായ പെരുമഴയിലും ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും വൻനാശനഷ്ടം. മൂന്നു മരണം.
തിരുവനന്തപുരം കരമനയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പാൽകുളങ്ങര സ്വദേശി അനൂപ് (32) മരിച്ചു. മൂന്നാർ ചിത്തിരപുരം പവർഹൗസിനു സമീപം തിരുനൽവേലി സ്വദേശി സൗന്ദർരാജൻ (56) വൈദ്യുതാഘാതമേറ്റു മരിച്ചു. മരം വീണ് മാർഗ്ഗസടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാനാവാതെ ഇടുക്കി വട്ടവടയിൽ ഹൃദ്രോഗിയായ രാജ (50) മരിച്ചു.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് കായലിൽ മത്സ്യബന്ധനത്തിനു പോയ വഞ്ചിമറിഞ്ഞ് കൊല്ലം തേവലക്കര കരുവാകിഴക്കേതിൽ വീട്ടിൽ ആന്റപ്പനെ(53) കാണാതായി. കരുനാഗപ്പള്ളി കോഴിക്കോട് കായലിൽ മീൻപിടിക്കവേ വള്ളം മറിഞ്ഞ് വെള്ളിയാഴ്ച കാണാതായ മരുതൂർകുളങ്ങര സ്വദേശി സുബിനെ (23) കണ്ടെത്താനായില്ല.
ജില്ലകളിൽ 1500 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൊവിഡ് പേടിച്ച് ക്യാമ്പുകളിലേക്ക് പാേകാൻ പലരും മടിക്കുകയാണ്.
ഇടുക്കിയിലെ ചീന്തലാറിൽ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറു പേർക്കും വീടിനു മുകളിൽ മരംവീണ് മൂന്നു പേർക്കും പരിക്കേറ്റു. മാങ്കുളത്ത് ജീപ്പിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി ജില്ലയിൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ യാത്രാനിരോധനം ഏർപ്പെടുത്തി. കൊല്ലത്ത് ഏഴ് വീടുകൾ പൂർണമായും 146 വീടുകൾ ഭാഗികമായും തകർന്നു.കാസർകോട് മൂസോടിയിൽ മൂസയുടെ ഇരുനില വീട് തിരയിൽ നിലംപൊത്തി.
1956ൽ പുതുക്കിപ്പണിത തിരുവനന്തപുരം വലിയതുറ കടൽപ്പാലം അപകടാവസ്ഥയിലായി.
ജില്ലകളിൽ മരങ്ങൾ വീണും കടലെടുത്തും നൂറിലേറെ വീടുകൾ പൂർണമായും അതിലേറെ വീടുകൾ ഭാഗികമായും തകർന്നു. ചില റോഡുകൾ ഒഴുകിപ്പോയി. വ്യാപകമായി കൃഷി നശിച്ചു. വൈദ്യുതി ബന്ധം പല പ്രദേശങ്ങളിലും പുനഃസ്ഥാപിക്കാനായില്ല. അങ്കമാലിയിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറി റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചു. ആലപ്പുഴയിൽ മടവീണ് പാടങ്ങൾ വെള്ളത്തിലായി. സ്കൂളുകളുടെ മേൽക്കൂര തകർന്നു.
കൊച്ചിയിൽ ചരക്കുകപ്പൽ ഗതാഗതം നിറുത്തി. മൂന്ന് ശ്രീലങ്കൻ ബാർജുകളടക്കം ആറ് ചരക്ക് കപ്പലുകൾ കൊല്ലത്ത് നങ്കൂരമിട്ടു.
കൊച്ചി ചെല്ലാനത്ത് പല വീടുകളിലും കടൽവെള്ളം കെട്ടിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫ് സംഘമെത്തി.
കോട്ടയത്ത് 200 ഏക്കറിലെ നെൽകൃഷി നശിച്ചു.
ഷട്ടറുകൾ തുറന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |