SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.46 AM IST

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ജാഗ്രത, മലപൊട്ടി വെള്ളം, ഭീതി

r

തിരുവനന്തപുരം: മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായതിനു പിന്നാലെ, വടക്കൻ ജില്ലകളിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്. ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ളതിനാൽ കനത്ത മഴ പെയ്ത മലയോരപ്രദേശത്ത് അപകടമേഖലയിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി.

പൊലീസ്, അഗ്നിരക്ഷാസേന, ഫയർ ആൻഡ് റെസ്ക്യൂ സേന, സിവിൽ ഡിഫൻസ് എന്നിവ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായിരിക്കണം. നദിക്കരയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് മഴ. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും.

കണ്ണൂർ പേരാവൂർ മേഖലയിലെ നെടുംപൊയിൽ സെമിനാരിവില്ലയ്ക്കു സമീപം ഇന്നലെ വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വയനാടിനെ കണ്ണൂർ ജില്ലയുമായി ബന്ധിപ്പിക്കുന്ന മാനന്തവാടി നെടുംപൊയിൽ ചുരംറോഡിൽ കല്ലുകളും മറ്റും വന്നടിഞ്ഞ് ഗതാഗതം മുടങ്ങി. ജെ.സി.ബി ഉപയോഗിച്ച് കല്ലുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്ന് ആഴ്ച മുമ്പ് ഉരുൾപൊട്ടി മൂന്നു പേർ മരിച്ചത് ഈ പ്രദേശത്തിനടുത്തായതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

മലപ്പുറം നിലമ്പൂരിൽ കരുവാരക്കുണ്ട് ഒലിപ്പുഴയിലും കൽക്കുണ്ട് ചോലയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് സംഭവം. പ്രദേശത്ത് മഴ പെയ്തില്ലെങ്കിലും മലവാരത്തിൽ കനത്ത മഴയായിരുന്നു. വിനോദ സഞ്ചാര മേഖലയായ പ്രദേശത്ത് ഒരുമണിക്കൂറോളം മലവെള്ളപ്പാച്ചിൽ ഭീതി സൃഷ്ടിച്ചു. പുഴയോരവാസികൾ ജാഗ്രതയിലാണ്.

കോഴിക്കോട് നാദാപുരം വിലങ്ങാട് വനമേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് വിലങ്ങാട് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്ന് സൂചന. മയ്യഴി പുഴയോരത്ത് ജാഗ്രതാ നിർദ്ദേശം നൽകി. വൈകുന്നേരം മൂന്നു മണിയോടെയാണ് കനത്ത മഴ ആരംഭിച്ചത്. വിലങ്ങാട് പുഴയിൽ വെള്ളം ഇരച്ചെത്തി. നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിലങ്ങാട് പാലം വെള്ളത്തിൽ മുങ്ങി. വിലങ്ങാട് ടൗൺ വെള്ളത്തിലായി. കടകളിലും വെള്ളം കയറി. ടൗണിൽ മരക്കഷണങ്ങളും ചെളിയും നിറഞ്ഞു.

പാനോം ഡാം സൈറ്റിൽ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. വനത്തിൽ മഴ തുടർന്നാൽ പുഴയിൽ വീണ്ടും വെള്ളം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചതെങ്കിലും വടക്കൻ ജില്ലകളിലടക്കം മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.

മത്സ്യബന്ധനം

നിരോധിച്ചു

തെക്ക് ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഒഫ് മാന്നാർ, തമിഴ്‌നാട് തീരം, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലാക്രമണം കണക്കിലെടുത്ത് തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.