ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ ചരിത്രത്തിൽ ആദ്യമായി, യുദ്ധ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാൻ രണ്ട് വനിതാ സൈനികരെ തിരഞ്ഞെടുത്തു. കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയർ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലാണ് ഇവർക്ക് പരിശീലനം നൽകുക. 2022 ജൂലൈയോടെ പരിശീലനം പൂർത്തിയാക്കി ഇവർ ഹെലികോപ്റ്റർ പറത്തും.
കരസേനയുടെ വ്യോമ വിഭാഗത്തിൽ വനിതകളെ നിയമിക്കാനുള്ള ശുപാർശ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ അംഗീകരിച്ചതിനെ തുടർന്നാണിത്. പതിനഞ്ച് വനിതാ ഓഫീസർമാണ് കരസേനയുടെ വ്യോമ വിഭാഗത്തിൽ ചേർന്നത്. പൈലറ്റ് അഭിരുചി പരീക്ഷയ്‌ക്കും വൈദ്യ പരിശോധനയ്‌ക്കും ശേഷം രണ്ട് പേരെ മാത്രമാണ് പൈലറ്റ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. വ്യോമസേനയുടെയും നാവികസേനയുടെയും വനിതാ ഓഫീസർമാർ ഹെലികോപ്റ്ററുകൾ പറത്താറുണ്ട്. കരസേനയുടെ വ്യോമവിഭാഗത്തിൽ പുരുഷന്മാർ മാത്രമാണ് പൈലറ്റുമാരായുള്ളത്.
കര, വ്യോമ, നാവിക സേനകളിലായി 9,118 വനിതാ ഉദ്യോഗസ്ഥരാണ് ഉള്ളത്. കൂടുതൽ വനിതകളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി 83 വനിതകളെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |