തിരുവനന്തപുരം: മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടിയിലെ എല്ലാ തലങ്ങളിലും ആലോചിക്കുന്ന പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും, പുതിയ പ്രതിപക്ഷനേതാവിന്റെ നിയമനത്തിൽ തന്നെ അപമാനിച്ചെന്ന വികാരം പേറുന്ന രമേശിന്റെ അതൃപ്തി മാറ്റിയെടുക്കാനുമാണിത് എന്നാണ് സൂചന.
പെട്ടെന്ന് ഡൽഹിയിലെത്താനായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയിൽ നിന്ന് ലഭിച്ച സന്ദേശം. ഇന്നലെ പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങായതിനാൽ 18ന് എത്താമെന്ന് രമേശ് മറുപടി നൽകി. ഇന്ന് വൈകുന്നേരം അദ്ദേഹം ഡൽഹിക്ക് തിരിക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അപമാനിതനായി പുറത്തിറങ്ങേണ്ടി വന്നതിലുള്ള അതൃപ്തിയും നീരസവും രമേശിന് മാറിയിട്ടില്ല. ഇന്നലെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഈ വികാരം പരോക്ഷമായി അദ്ദേഹം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഗ്രൂപ്പുകളെ കണക്കിലെടുക്കാതെ നടക്കുന്ന തീരുമാനങ്ങളിലും എ, ഐ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരോട് വിയോജിപ്പില്ലെങ്കിലും ആരുമറിയാതെ അവരെ നിശ്ചയിച്ചതിലും നീരസമുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കൈകടത്തലാണോയെന്ന സംശയം ഗ്രൂപ്പ് നേതാക്കൾക്കുണ്ട്. പാർട്ടിയിൽ സമഗ്രമായ പുനഃസംഘടന നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ രമേശിന് അഖിലേന്ത്യാ തലത്തിൽ ഏതെങ്കിലും പ്രമുഖസ്ഥാനം നൽകുമെന്നും പ്രചാരണമുണ്ട്. ഇക്കാര്യത്തിൽ രമേശ് എന്ത് നിലപാടെടുക്കുമെന്നതും പ്രധാനമാണ്. രാഹുൽഗാന്ധിയോട് അദ്ദേഹം എല്ലാം തുറന്ന് പറയുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |