54,000 കോടിയുടെ റിസർവ് ബാങ്ക് ലാഭവിഹിതം പോരേ എല്ലാവർക്കും സൗജന്യ വാക്സിന്?
കൊച്ചി: കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ ആക്ഷേപം കനക്കുന്നതിനിടെ, രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സൗജന്യ കുത്തിവയ്പ് നൽകാൻ തടസ്സമെന്തെന്ന് കടുത്ത ഭാഷയിൽ ഹൈക്കോടതി. ഫെഡറലിസമൊന്നും നോക്കേണ്ട നേരമല്ല ഇത്. സമയത്തിനെതിരെയുള്ള ഓട്ടമാണിതെന്ന് കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ച കോടതി, റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലാഭവിഹിതം ഉപയോഗിച്ച് എല്ലാവർക്കും വാക്സിൻ നൽകിക്കൂടേയെന്നും ചോദിച്ചു.
എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. കെ.പി. അരവിന്ദൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. എന്നാൽ, നയപരമായ വിഷയമായതിനാൽ വിശദീകരണത്തിന് സമയം വേണമെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
സർക്കാർ നയത്തിൽ ഇടപെടാൻ ഉദ്ദേശ്യമില്ലെന്നും 45 വയസ്സിനു താഴെയുള്ളവർക്കും സൗജന്യ വാക്സിൻ ലഭിക്കാൻ എന്തു ചെയ്യാനാകുമെന്നാണ് നോക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. 18- 45 പ്രായക്കാർക്കുള്ള വാക്സിൻ സംസ്ഥാനങ്ങൾ വിലയ്ക്കു വാങ്ങണമെന്നാണ് കേന്ദ്ര നയം. കേന്ദ്രത്തിന് കമ്പനികളിൽ നിന്ന് 150- 250 രൂപയ്ക്ക് വാക്സിൻ കിട്ടുമെന്നിരിക്കെ എല്ലാവർക്കുമുള്ള വാക്സിന് 34,000 കോടി രൂപ മതി.
റിസർവ് ബാങ്ക് 99,000 കോടി രൂപയാണ് ഡിവിഡന്റായി നൽകുക. ബഡ്‌ജറ്റിൽ പറഞ്ഞതിനേക്കാൾ 54,000 കോടി അധികം. ഇതുപയോഗിച്ച് പാവങ്ങൾക്കെങ്കിലും വാക്സിൻ നൽകിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ വിശദീകരണത്തിനായി ഹർജി ജൂൺ ഒന്നിലേക്ക് മാറ്റി. ജുഡിഷ്യൽ ഒാഫീസർമാർക്കും കോടതി ജീവനക്കാർക്കും വാക്സിനേഷനിൽ മുൻഗണന നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് മറ്റൊരു ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു.
കേന്ദ്രത്തിന്റെ കണക്ക്
പ്രതിമാസ വാക്സിൻ ഉത്പാദനം: 8.5 കോടി ഡോസ്
കൊവിഷീൽഡ് ഉത്പാദനം 6.5 കോടി ഡോസ്
കൊവാക്സിൻ പ്രതിമാസം രണ്ടു കോടി ഡോസ്
കൊവിഷീൽഡ് ഉത്പാദനം ജൂലായിൽ വർദ്ധിപ്പിക്കും
കൊവാക്സിൻ ഉത്പാദനം ജൂലായിൽ 5.5 കോടിയാക്കും
സ്റ്റോക്കില്ല, ക്ഷാമം രൂക്ഷം: മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിൻ ക്ഷാമം കാരണം പദ്ധതിയിട്ട വേഗത്തിൽ കുത്തിവയ്പ് തുടരാനാകുന്നില്ലെന്ന് മുഖ്യമന്ത്രി. വാക്സിനായി സംസ്ഥാനം ആഗോള ടെൻഡർ വിളിച്ചെങ്കിലും ഇത് വിലയുയരാൻ കാരണമായേക്കാം. രാജ്യത്തിനാകെ വേണ്ട വാക്സിന് കേന്ദ്രം ആഗോള ടെൻഡർ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
45-നു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകേണ്ടത് കേന്ദ്രമാണ്. ഇവിടെ അതിന്റെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും മറുപടിയില്ല. സംസ്ഥാനം നേരിട്ടു വാങ്ങുന്ന വാക്സിൻ 45നു മേൽ പ്രായമുള്ളവർക്കായി ഉപയോഗിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ ലഭ്യത കൂട്ടും: കേന്ദ്രം
പരിഷ്കരിച്ച വാക്സിൻ നയം കൂടുതൽ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുമെന്നും, അതുവഴി വാക്സിൻ ലഭ്യത വർദ്ധിക്കുമെന്നും കേന്ദ്രം. വിലനിയന്ത്രണം കർശനമാക്കിയാൽ വേണ്ടത്ര മരുന്ന് കിട്ടാതെവരും. പല വില അനുവദിക്കുന്നത് സ്വകാര്യ വാക്സിൻ നിർമ്മാതാക്കളുടെ മത്സരത്തിന് വഴിയൊരുക്കുമെന്നും, വിദേശ കമ്പനികളുടെ വരവോടെ വാക്സിൻ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.
24 മണിക്കൂർ , 196 കൊവിഡ് മരണം
17,821 രോഗികൾ, 20.41% വ്യാപനം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മരണസംഖ്യ വർദ്ധിക്കുന്നു. ഇന്നലെ 196 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 7554 ആയി. അതേസമയം രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് ഇന്നലെയും ഉണ്ടായത്. 24മണിക്കൂറിനിടെ 17,821പേരാണ് രോഗബാധിതരായത്. 20.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. 78 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 36,039 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |