കൊച്ചി: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ അധികാരപരിധിക്കു പുറത്തുള്ള വിഷയങ്ങളിൽ പ്രമേയം പാസാക്കുന്ന രീതി കേരളത്തിൽ കൂടി വരുന്നെന്നും ഇതു അസ്വസ്ഥത ഉളവാക്കുന്നെന്നും ഹൈക്കോടതി വിമർശനം.
ആലപ്പുഴ തൈക്കാട്ടുശേരിയിൽ പെട്രോൾ പമ്പിന് പഞ്ചായത്ത് കമ്മിറ്റി ബിൽഡിംഗ് പെർമിറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ വിമർശനം.
ജനാധിപത്യം ഭൂരിപക്ഷാഭിപ്രായം അടിച്ചേൽപ്പിക്കലല്ല. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും എന്തായാലും വ്യക്തിയുടെ മൗലികവും നിയമപരവുമായ അവകാശങ്ങളെ തടയാൻ അവയ്ക്ക് കഴിയില്ല. ഭരണഘടനാപരമായും നിയമപരമായുമുള്ള സ്ഥാപനങ്ങൾ അധികാരപരിധിക്കുള്ളിൽ നിന്നു പ്രവർത്തിക്കണം. ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടിൽ നിൽക്കണമെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു.
പെർമിറ്റ് നിഷേധിച്ചതിനെതിരെ ലൈസൻസി ജെറിൻ ജെ. റോയ്സ് നൽകിയ ഹർജിക്കു പുറമേ പമ്പിനെതിരെ തൈക്കാട്ടുശേരി ഗവ. യു.പി സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റിയും രക്ഷിതാക്കളും നൽകിയ ഹർജിയും കോടതി പരിഗണിച്ചു. സ്‌കൂൾ പരിസരത്തു പെട്രോൾ പമ്പ് മലിനീകരണമുണ്ടാക്കുമെന്നും ഹരിത ട്രൈബ്യൂണലിന്റെ സർക്കുലറിനു വിരുദ്ധമാണെന്നും കാട്ടിയാണ് പഞ്ചായത്ത് പെർമിറ്റ് നിഷേധിച്ചത്.
പമ്പിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി, പരിസ്ഥിതി സംരക്ഷണത്തിനു നിയമപരമായി ബാദ്ധ്യതയുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനത്തിൽ വിധി പറയാൻ പഞ്ചായത്ത് കമ്മിറ്റിക്ക് കഴിയില്ലെന്നു വ്യക്തമാക്കി. പമ്പിന് എൻ.ഒ.സി നൽകുന്നതിന് മുമ്പ് കളക്ടർ മതിയായ അന്വേഷണം നടത്തിയില്ലെന്ന വാദവും കോടതി തള്ളി. പെർമിറ്റ് നിരസിച്ചതു റദ്ദാക്കിയ ഹൈക്കോടതി അപേക്ഷ വീണ്ടും പരിഗണിച്ച് അർഹതയുണ്ടെങ്കിൽ അനുവദിക്കാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |