കൊച്ചി: ലക്ഷദ്വീപിൽ നിന്ന് രോഗികളെ അടിയന്തരഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്യാനുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ പത്തു ദിവസത്തിനകം അറിയിക്കാൻ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോടു നിർദ്ദേശിച്ചു.
രോഗികളെ ആകാശമാർഗം കൊച്ചിയിലേക്കും മറ്റും കൊണ്ടുവരണോയെന്നു തീരുമാനിക്കാൻ നാലംഗ മെഡിക്കൽ ഇവാക്വേഷൻ സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ചതിനെതിരെ അമിനി ദ്വീപ് വാസിയായ മുഹമ്മദ് സാലിഹ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
നേരത്തെ ഒാരോ ദ്വീപിലെയും ആശുപത്രി സൂപ്രണ്ടുമാരോ മെഡിക്കൽ ഒാഫീസർമാരോ നൽകുന്ന ശുപാർശ പ്രകാരം കവരത്തി ദ്വീപിലെ മെഡിക്കൽ ഒാഫീസർ പോർട്ട് ഡയറക്ടർക്ക് എയർ ലിഫ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയായിരുന്നു രീതി. ഇതുമാറ്റി നാലംഗ സമിതി എയർ ലിഫ്റ്റിംഗ് തീരുമാനിക്കുമെന്ന ഉത്തരവ് രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതു തടസപ്പെടുത്തുമെന്നാണ് ഹർജിക്കാരന്റെ ആരോപണം.
സമിതി യോഗം ചേർന്നല്ല തീരുമാനിക്കുന്നതെന്നും അവശ്യഘട്ടത്തിൽ ഫോണിൽ ബന്ധപ്പെട്ട് തീരുമാനിക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. മേയ് 24 ന് ഉത്തരവ് ഇറങ്ങിയ ശേഷം 13 പേരെ എയർ ലിഫ്റ്റ് ചെയ്തെന്നും അറിയിച്ചു. തുടർന്നാണ് ആശങ്ക ഒഴിവാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങൾ അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്.
ലക്ഷദ്വീപിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 94 പേരുടെ സേവനം ഉറപ്പാക്കിയെന്നും അതിനാൽ എയർ ലിഫ്റ്റിംഗ് കുറഞ്ഞെന്നും ലക്ഷദ്വീപ് അധികൃതർ വിശദീകരിച്ചു. ഒരുതവണ കൊച്ചിയിലേക്ക് രോഗിയെ എയർ ലിഫ്റ്റ് ചെയ്യാൻ 8 -10 ലക്ഷം രൂപ ചെലവുണ്ട്. ഇതു കണക്കിലെടുത്ത് മികച്ച ചികിത്സ ദ്വീപിൽ തന്നെ ഒരുക്കുകയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |