മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കണം
കൊച്ചി: സംസ്ഥാനത്ത് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന്റെ നയതീരുമാനം ഉണ്ടാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കണം. നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടാൽ അത്തരം സ്ഥാപനങ്ങൾ അടപ്പിക്കണം. ഒരുപരിധിവരെ ഇതിനായി പൊലീസിന്റെ ഇടപെടൽ വേണ്ടിവരുമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
സംസ്ഥാനത്തെ വസ്ത്രവ്യാപാര ശാലകളും ജുവലറികളും എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. കൃഷ്‌ണൻ, നവാബ് ജാൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ. രവി ഇക്കാര്യം പറഞ്ഞത്. എല്ലാ ദിവസവും കടകൾ തുറക്കാനാണ് ഐ.എം.എയുടെ ശുപാർശയെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ദുരന്ത നിവാരണ അതോറിട്ടിയടക്കമുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്ന് സർക്കാരിന്റെ വിശദീകരണം തേടി ഹർജി 22 ലേക്ക് മാറ്റി.
ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല
സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമല്ലെന്നും സാമൂഹ്യഅകലം പാലിക്കപ്പെടുന്നില്ലെന്നും ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ പറഞ്ഞു. കൊവിഡ് പ്രതിരോധമെന്നതു മാസ്‌ക് ധരിക്കൽ മാത്രമായി മാറി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിൽ അപാകതയുണ്ടോയെന്നു സംശയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അപാകതയില്ലെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എങ്ങനെയാണ് നിശ്ചയിക്കുന്നതെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |