കൊച്ചി: ജില്ലാ ഭരണാധികാരി എന്ന നിലയിൽ കളക്ടർ നൽകുന്ന ഉത്തരവ് പാലിക്കാൻ സർക്കാർ വകുപ്പുകൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. ഇടുക്കിയിൽ കളക്ടറുടെ ഉത്തരവനുസരിച്ച് പെരിയാറിൽ നിന്ന് നീക്കം ചെയ്ത മണ്ണും ചെളിയും വില്ക്കാനുള്ള നടപടി വനം വകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ വിധി.
ജോലി നിറുത്തിവച്ചെന്ന പേരിൽ തനിക്കു ലഭിക്കാനുള്ള തുക നിഷേധിച്ചെന്നാരോപിച്ച്, മണ്ണ് നീക്കാൻ കരാറെടുത്ത ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഇ.ആർ. ബൈജു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇടുക്കി ജില്ലാ നിർമ്മിതി കേന്ദ്രം രണ്ടാഴ്ചയ്ക്കകം തുക കണക്കാക്കി റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും അറിയിക്കണമെന്നും നാലാഴ്ചയ്ക്കുള്ളിൽ തുക ഹർജിക്കാരന് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
2018ലെ പ്രളയത്തിൽ നദികളിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കാൻ സർക്കാർ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. സർക്കാർ ഉത്തരവനുസരിച്ചാണ് കളക്ടർ നടപടിയെടുത്തതെന്നും ഇത് വനം വകുപ്പിനും ബാധകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |